റോം : ഇറ്റലിയിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലീഷ് ഉൾപ്പെടെ വിദേശ ഭാഷകളിലെ പദങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ നീക്കം. ഇത് സംബന്ധിച്ച നിയമനിർമ്മാണം നിർദ്ദേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ പാർട്ടിയായ ബ്രദേഴ്സ് ഒഫ് ഇറ്റലി. ഇറ്റാലിയൻ ഭാഷയെ പ്രോത്സാഹിപ്പിക്കാനും നിയമം ലംഘിക്കുന്നെന്ന് കണ്ടെത്തിയാൽ 100,000 യൂറോ പിഴ ഈടാക്കാനും തീവ്ര ദേശീയവാദി പാർട്ടിയായ ബ്രദേഴ്സ് ഒഫ് ഇറ്റലിയുടെ നിയമനിർമ്മാതാക്കൾ തയാറാക്കിയ കരട് ബില്ലിൽ പറയുന്നു. ബില്ല് പാർലമെന്റിന്റെ രണ്ട് സഭകളിലും പാസായാൽ മാത്രമേ നിയമം ആകൂ. ബില്ല് എന്ന് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. പേരുകളും ചുരുക്കെഴുത്തുകളും ഉൾപ്പെടെ ജോലിയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഇറ്റാലിയൻ ഭാഷയിൽ എഴുതണമെന്നും വിവർത്തനം അസാധ്യമാണെങ്കിൽ മാത്രം വിദേശ പദങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നും കരട് ബില്ലിൽ സൂചിപ്പിക്കുന്നു. പ്രാദേശിക സംസ്കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജോർജിയ മെലോനി സർക്കാർ നടത്തുന്ന നടപടികളുടെ ഭാഗമായാണ് ഈ ബില്ലിനെ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ കാർഷിക മേഖലയെ സംരക്ഷിക്കാൻ ലബോറട്ടറിയിൽ നിർമ്മിക്കപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾക്ക് ഇറ്റലി അടുത്തിടെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |