തിരുവനന്തപുരം: നഗരങ്ങളിൽ സുസ്ഥിര വികസനത്തിനായി സർക്കാർ 300 കോടി ചെലവഴിക്കുമെന്നും ഇതിൽ 100 കോടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തമ്പാനൂരിലെ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരവികസനം നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടിമേയർ പി.കെ.രാജു, കോർപ്പറേഷൻ കക്ഷിനേതാക്കളായ എം.ആർ.ഗോപൻ, പി.പത്മകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷന് എതിർവശത്തെ 50 സെന്റ് സ്ഥലത്ത് അഞ്ചുനിലകളിലായാണ് പാർക്കിംഗ് കേന്ദ്രം പണിതത്. 18.89 കോടി രൂപയാണ് ചെലവ്. ഒരേസമയം 22 കാറും 400 ഇരുചക്രവാഹനവും പാർക്ക് ചെയ്യാം. മൊബൈൽ ആപ്ലിക്കേഷനിലൂടെ പാർക്കിംഗ് സ്ഥലം നേരത്തെ ബുക്ക് ചെയ്യാം. ഇലക്ട്രിക് വാഹനങ്ങളും ചാർജ് ചെയ്യാം.
മൾട്ടിലെവൽ പാർക്കിംഗ് നിരക്ക്
രണ്ട് മണിക്കൂർ വരെ
കാർ 25 രൂപ, ബൈക്ക് 10 രൂപ
നാല് മണിക്കൂർ വരെ
കാർ 40, ബൈക്ക് 15
എട്ട് മണിക്കൂർ വരെ
കാർ 50, ബൈക്ക് 20
16 മണിക്കൂർ വരെ
കാർ 60, ബൈക്ക് 25
ഒരുദിവസത്തേക്ക്
കാർ 80 ബൈക്ക് 30
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |