ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ നടത്തിക്കൊണ്ടു പോകുന്നത് വേദന നിറഞ്ഞതാണെന്നും ശരിയായ വ്യക്തി എത്തിയാൽ ട്വിറ്റർ വിൽക്കാൻ താൻ തയ്യാറായേക്കാമെന്നും ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മസ്‌കിന്റെ പ്രതികരണം.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ വാങ്ങിയത്. അതിന് ശേഷം പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതുൾപ്പെടെ നിരവധി മാറ്റങ്ങളാണ് മസ്ക് ട്വിറ്ററിൽ നടപ്പാക്കിയത്. അതേസമയം, ട്വിറ്റർ നടത്തിപ്പിൽ തനിക്ക് മടുപ്പില്ലെന്നും ഇതൊരു ഒരു റോളർകോസ്റ്ററിനെ പോലെയാണെന്നും മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് മസ്‌ക് പ്രതികരിച്ചു.
ഏതാനും മാസങ്ങളായി കടുത്ത ജോലി സമ്മർദ്ദമുണ്ടെന്നും തിരക്ക് കാരണം ഓഫീസിൽ തന്നെ കിടന്നുറങ്ങേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ, മസ്ക് നീല പക്ഷിയെ മാറ്റി ഡോജ്‌കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ചിഹ്നമായ ഷിബ ഇനു വർഗത്തിലെ നായയെ ട്വിറ്ററിന്റെ ലോഗോ ആക്കിയതും ദിവസങ്ങൾക്കുള്ളിൽ നീല പക്ഷിയെ തന്നെ ലോഗോ ആയി പുനഃസ്ഥാപിച്ചതും വാർത്തയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |