മോസ്കോ: റഷ്യയിൽ ചാരവൃത്തിക്കുറ്റത്തിന് അറസ്റ്റിലായ യു.എസ് പത്രപ്രവർത്തകന് മോസ്കോയിലെ കോടതി ജാമ്യം നിഷേധിച്ചു. വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടറായ ഇവാൻ ഗ്രെഷ്കോവിച്ചിനാണ് ജാമ്യം ലഭിക്കാതിരുന്നത്. 20 വർഷത്തെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ആരോപിച്ചിട്ടുള്ളത്. എന്നാൽ, ചാരവൃത്തി നടത്തിയെന്ന ആരോപണം റിപ്പോർട്ടർ നിഷേധിച്ചിട്ടുണ്ട്. കുറ്റവിചാരണയ്ക്ക് മുമ്പുളള തടവ്കേന്ദ്രമായ കെ.ജി.ബിയുടെ മുൻ ജയിൽ ലെഫോർടോവോയിൽ മേയ് 29 വരെ പാർപ്പിക്കും.
മാർച്ച് 29നാണ് ഗ്രെഷ്കോവിച്ച് അറസ്റ്റിലാകുന്നത്. യെകാറ്റെറിൻബർഗിലെ യുറാൾസ് നഗരത്തിൽ നിന്നാണ് റഷ്യൻ എഫ്.എസ്.ബി സെക്യൂരി ഗ്രെഷ്കോവിച്ചിനെ ചാരവൃത്തി ആരോപിച്ച് കസ്റ്റഡിയിലെടുക്കുന്നത്. ഇന്നലെ പൊതുവിചാരണ ആരംഭിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല. കുറ്റം തെളിഞ്ഞാൽ ദശാബ്ദങ്ങൾ ജയിലിൽ കഴിയേണ്ടിവരും.
റഷ്യയിലെ യു.എസ് അംബാസഡർ ലിൻ ട്രേസിയും കോടതിമുറിയിൽ ഉണ്ടായിരുന്നു. കോടതി ആരംഭിച്ചയുടനെ കസ്റ്റഡി തുടരുന്നതായി ജഡ്ജി ഉത്തരവ് വായിക്കുകയായിരുന്നു.
ആരോപണം സംബന്ധിച്ച് പല രേഖകളും അസാധാരണമല്ലായിരുന്നെങ്കിലും ചില രേഖകൾ രഹസ്യാത്മകമായതിനാൽ പരസ്യപ്പെടുത്താൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.
അതിനിടെ, ഗ്രെഷ്കോവിച്ചിനെ ഉടൻ മോചിപ്പിക്കാൻ നടപടിയെടുക്കണമെന്ന് റഷ്യൻ അധികൃതരോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.എസ് അംബാസഡർ ലിൻ ട്രേസി അറിയിച്ചു. യു.എസ് അംബാസഡറുടെ സന്ദർശനത്തെ കുറിച്ച് വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരി വക്താവ് ജോൺ കിർബി പറഞ്ഞത് 'അത് നന്നായി" എന്നാണ്. കാരണം 'ഗ്രെഷ്കോവിച്ചിനെ കാണാൻ കഴിഞ്ഞല്ലോ" എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇനിയും അത് തുടരുമെന്നും കിർബി പറഞ്ഞു.
ഗ്രെഷ്കോവിച്ച് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തടവിലാക്കപ്പെട്ടതെന്ന് കഴിഞ്ഞയാഴ്ച യു. എസ് വ്യക്തമാക്കിയിരുന്നു. തടവിലാക്കിയിരിക്കുന്നത് 'തികച്ചും നിയമവിരുദ്ധമായാണ്" എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചിരുന്നു.
സോവിയറ്റ് യൂണിയൻ തകർന്ന ശേഷം റഷ്യയിൽ ആദ്യമായി അറസ്റ്റിലാകുന്ന യു.എസ് പത്രപ്രവർത്തകനാണ് ഗ്രെഷ്കോവിച്ച്. അതേസമയം, ഗ്രെഷ്കോവിച്ച് പിടികൂടപ്പെട്ടത് കൃത്യമായ തെളിവോടെയാണെന്നാണ് റഷ്യൻ അധികൃതരുടെ വിശദീകരണം. സൈനിക നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നുള്ള രഹസ്യങ്ങളാണ് ചോർത്തിയിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |