SignIn
Kerala Kaumudi Online
Friday, 26 April 2024 5.18 PM IST

തിരഞ്ഞെടുപ്പിലേക്ക് കർണാടക

photo

കർണാടകത്തിൽ തിരഞ്ഞെടുപ്പാണ്. മേയ് പത്തിന് വോട്ടെടുപ്പ്; 13 ന് വോട്ടെണ്ണൽ. തെന്നിന്ത്യയിൽ താമര വിരിഞ്ഞ ആദ്യ സംസ്ഥാനമാണ് കർണാടക. പിന്നീട് ഗോവയിലും അതാവർത്തിച്ചു. ആന്ധ്രയിലും തെലുങ്കാനയിലും തമിഴ്‌നാട്ടിലും ബി.ജെ.പിയുടെ പരീക്ഷണങ്ങൾ വളരെ പരിമിതമായേ ഫലം കണ്ടിട്ടുള്ളൂ. കേരളത്തിലെ കാര്യം പറയാനുമില്ല. അതുകൊണ്ടുതന്നെ പാർട്ടിയെ സംബന്ധിച്ചിടത്തോളം കർണാടക നിലനിറുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കുന്നതിനാൽ.

കോൺഗ്രസിനും അഭിമാനപ്പോരാട്ടമാണ് കർണാടകയിലേത്. 1983 വരെ കോൺഗ്രസിന്റെ കൊത്തളമായിരുന്നു സംസ്ഥാനം. പിന്നീട് പലതവണ തിരിച്ചടിയുണ്ടായെങ്കിലും യു.പിയോ ബീഹാറോ പോലെ ശിഥിലമല്ല സംഘടനാസംവിധാനം. സിദ്ധരാമയ്യയെയും ഡി.കെ.ശിവകുമാറിനെയും പോലെ ഘടാഘടിയൻമാരായ നേതാക്കളുണ്ട്, ആവശ്യത്തിന് പണവുമുണ്ട്. അഭിപ്രായവോട്ടെടുപ്പുകളെല്ലാം ഇക്കുറി കോൺഗ്രസിന്റെ വിജയമാണ് പ്രവചിക്കുന്നത്. ബി.ജെ.പിയിലും ജനതാദൾ എസിലും നിന്ന് നിരവധി നേതാക്കൾ ഇതിനകം കോൺഗ്രസിലേക്ക് കൂടുവിട്ട് കൂടുമാറിക്കഴിഞ്ഞു. പ്രവർത്തകർക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിക്കഴിഞ്ഞു. കന്നഡ മണ്ണിന്റെ മകനായ മല്ലികാർജുൻ ഖർഗെ അഖിലേന്ത്യ കോൺഗ്രസ് അദ്ധ്യക്ഷനായശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ട്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ പോരാട്ടമല്ല കർണാടകയിൽ നടക്കുന്നത്. മുൻ പ്രധാനമന്ത്രി ദേവഗൗഡയും മകൻ കുമാരസ്വാമിയും നേതൃത്വം നല്കുന്ന ജനതാദൾ (എസ് ) സജീവമായിത്തന്നെ രംഗത്തുണ്ട്. മൈസൂരു മേഖലയിൽ അവർ ശക്തരുമാണ്. ഏതാനും സീറ്റുകളിൽ അവർ ജയിക്കുമെന്ന് മാത്രമല്ല മറ്റു പലയിടത്തും ജയാപജയങ്ങൾ നിർണയിക്കുന്ന ശക്തിയും ആകാൻ കഴിയും. തൂക്ക് നിയമസഭ നിലവിൽ വന്നാൽ കിംഗ് മേക്കറാകാനും കുമാരസ്വാമി തയ്യാറാണ്. മുമ്പ് പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുമുണ്ട്.

അടിയന്തരാവസ്ഥയ്ക്കു മുമ്പ് ഭാരതീയ ജനസംഘത്തിന് പറയത്തക്ക അടിത്തറയൊന്നും ഉള്ള സംസ്ഥാനമായിരുന്നില്ല കർണാടക. ഉഡുപ്പി മുനിസിപ്പാലിറ്റിയിലും മറ്റും ചില്ലറ വിജയങ്ങൾ അവർ നേടിയിരുന്നു എന്നുമാത്രം. അടിയന്തരാവസ്ഥയ്ക്കു ശേഷം ജനസംഘം ജനതാപാർട്ടിയുടെ ഭാഗമായിത്തീർന്നു. അതിനുശേഷവും സ്ഥിതി ഒട്ടും ആശാവഹമായിരുന്നില്ല. 1980ൽ പഴയ ജനസംഘക്കാർ ഭാരതീയ ജനതാ പാർട്ടിയായി പുനർജനിച്ചു. 1983 ജനുവരിയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 18 സ്ഥാനങ്ങൾ വിജയിച്ച് ബി.ജെ.പി നല്ല തുടക്കംകുറിച്ചു. ദക്ഷിണേന്ത്യയിൽ താമരവിരിഞ്ഞ ആദ്യസംസ്ഥാനമായി മാറി. അത്തവണ ബി.ജെ.പി, രാമകൃഷ്ണ ഹെഗ്‌ഡെയുടെ ജനതാപാർട്ടി സർക്കാരിനെ പുറത്തുനിന്ന് പിന്താങ്ങി. 1984 ഡിസംബറിൽ ഹെഗ്‌ഡെ മന്ത്രിസഭ രാജിവച്ചു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നിലവിൽവന്നു. 1985 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച ബി.ജെ.പി വെറും രണ്ട് സീറ്റിൽ ഒതുങ്ങി. 1989 നവംബറിൽ അതു നാല് സീറ്റാക്കി വർദ്ധിപ്പിക്കാനേ കഴിഞ്ഞുള്ളൂ. 94 ഡിസംബറിലെ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പാർട്ടി 40 സീറ്റോടെ പ്രധാന പ്രതിപക്ഷമായി മാറി. ബി.എസ്. യെദിയൂരപ്പ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായി.1999 ആകുമ്പോഴേക്കും പാർട്ടി നില വളരെ മെച്ചപ്പെടുത്തി. ഒരുപക്ഷേ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും കഴിയുമായിരുന്നു. എന്നാൽ ദേശീയ നേതൃത്വം അടിച്ചേൽപ്പിച്ച ജനതാദൾ (യു) ബാന്ധവം വിനയായി. 44 സീറ്റുകളോടെ പ്രതിപക്ഷ നേതൃസ്ഥാനം നിലനിറുത്തി.

2004 മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ 79 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ 65 സീറ്റ് കിട്ടിയ കോൺഗ്രസും 58 സീറ്റ് നേടിയ ജനതാദൾ എസും ചേർന്ന് കൂട്ടുമന്ത്രിസഭയുണ്ടാക്കി. ധരംസിംഗ് മുഖ്യമന്ത്രിയും സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയുമായി. 2006 ജനുവരി അവസാനം ആ മന്ത്രിസഭ തകർന്നു. ജനതാദൾ എസും ബി.ജെ.പിയും ചേർന്ന് കൂട്ടുകക്ഷി സർക്കാരുണ്ടാക്കി. കുമാരസ്വാമി മുഖ്യമന്ത്രിയും യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. 20 മാസത്തിനു ശേഷം കുമാരസ്വാമി മുഖ്യമന്ത്രിപദം ഒഴിഞ്ഞെങ്കിലും യെദിയൂരപ്പയ്ക്ക് നല്കിയ പിന്തുണ ഏഴാം ദിവസം പിൻവലിച്ചു. അതേത്തുടർന്ന് ബി.ജെ.പിക്ക് അനുകൂലമായ സഹതാപതരംഗം അലയടിച്ചു. ലിംഗായത്ത് സമുദായം ഒറ്റക്കെട്ടായി യെദിയൂരപ്പയ്ക്കു പിന്നിൽ നിലയുറപ്പിച്ചു. 2008 മേയ് അവസാനം നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേവലഭൂരിപക്ഷത്തോടടുത്ത സീറ്റുകൾ കരസ്ഥമാക്കി. സ്വതന്ത്രന്മാരെയും ചെറുകക്ഷികളെയും കൂടെക്കൂട്ടി യെദിയൂരപ്പ മന്ത്രിസഭ രൂപീകരിച്ചു. അദ്ദേഹം അഴിമതിക്കേസിൽ പ്രതിയായി രാജിവയ്‌ക്കേണ്ടിവന്നപ്പോൾ സദാനന്ദഗൗഡ മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയ്ക്ക് ഒരുവർഷംപോലും നിലനില്പുണ്ടായില്ല. വീണ്ടും,​ ലിംഗായത്തുകാരനായ ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രിപദം ഏറ്റെടുത്തു. 2013ലെ പൊതുതിരഞ്ഞെടുപ്പ് വരെ ആ മന്ത്രിസഭ നിലനിന്നു. അതിനകം ബി.ജെ.പി നേതൃത്വവുമായി പിണങ്ങിപ്പിരിഞ്ഞ യെദിയൂരപ്പ കർണാടക ജനത പാർട്ടി രൂപീകരിച്ചു. 2013ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. 2018ൽ ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ രാജിവയ്‌ക്കേണ്ടിവന്നു. തുടർന്ന് കോൺഗ്രസിന്റെ പിന്തുണയോടും പങ്കാളിത്തത്തോടും കൂടി കുമാരസ്വാമി മന്ത്രിസഭ രൂപീകരിച്ചു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം കൂറുമാറ്റം ശക്തമായി. കുമാരസ്വാമി രാജിവയ്‌ക്കേണ്ടിവന്നു. യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. രണ്ടുവർഷത്തിനകം ദേശീയനേതൃത്വം അദ്ദേഹത്തെക്കൊണ്ട് രാജിവയ്പ്പിച്ച് ബസവരാജ് ബൊമ്മെയെ വാഴിച്ചു. മുൻമുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകനാണ് ബസവരാജ്.

മുതിർന്ന നേതാക്കളിൽ പലർക്കും സീറ്റ് നിഷേധിച്ചും പുതുമുഖങ്ങൾക്ക് അവസരം നല്കിയുമാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണവിരുദ്ധവികാരം ഒരുപരിധിവരെ മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. യെദിയൂരപ്പയ്ക്ക് ഇക്കുറി സീറ്റില്ല. പകരം മകനെ മത്സരിപ്പിക്കുന്നുണ്ട്. സീറ്റ് കിട്ടാഞ്ഞ മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പാർട്ടിയിൽനിന്ന് രാജിവച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ലിംഗായത്തുകാരനാണെങ്കിലും സമുദായ പിന്തുണ കുറവാണ്; ജനപിന്തുണയും കഷ്ടിയാണ്. ഹിജാബ് നിരോധനം, പോപ്പുലർഫ്രണ്ട് നിരോധനം, സർക്കാർ സർവീസിലെ നാല് ശതമാനം മുസ്ലിം സംവരണം റദ്ദാക്കൽ എന്നീ നടപടികളിലൂടെ സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും അതുവഴി വിജയം ഉറപ്പാക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. പ്രബല വിഭാഗങ്ങളായ ലിംഗായത്തിനും വൊക്കലിംഗർക്കും രണ്ട് ശതമാനം വീതം അധികസംവരണം അനുവദിച്ചതിന്റെയും ചേതോവികാരം വ്യക്തമാണ്. നരേന്ദ്രമോദിയും അമിത്ഷായും നയിക്കുന്ന ഹൈ വോൾട്ടേജ് പ്രചരണവും സഹായകരമാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. നിർണായകമായ ഈ തിരഞ്ഞെടുപ്പ് ജയിക്കാൻ അതു മതിയാകുമോ എന്ന കാര്യത്തിലേയുള്ളൂ സംശയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.