മൂന്നാർ: ലക്ഷ്യം തെറ്റാതെ മരുന്നുനിറച്ച് നിറയൊഴിക്കൽ, ഏത് കൊലക്കൊമ്പനും അതിൽ മയങ്ങിനിൽക്കും. അതാണ് ഡോ. അരുൺ സക്കറിയയുടെ മിടുക്ക്. അരിക്കൊമ്പനെ മുട്ടുകുത്തിച്ചതും ആ കൃത്യതതന്നെ. കാടും മേടും കടന്ന് ജനവാസമേഖലയിലെത്തി നാട്ടുകാരെ മുൾമുനയിൽ നിറുത്തിയ അരിക്കൊമ്പനെ തളയ്ക്കാൻ ഡോ. അരുൺ സക്കറിയയുടെ ടീം ചിന്നക്കനാലിൽ എത്തിയപ്പോൾത്തന്നെ എല്ലാവരും ശുഭ പ്രതീക്ഷയിലായിരുന്നു. വനംവകുപ്പിലെ ചീഫ് വെറ്ററിനറി സർജനാണ് അരുൺ സക്കറിയ. ഏത് വന്യജീവി നാട്ടിലേക്കിറങ്ങിയാലും വനം വകുപ്പിന്റെ വാഹനം അരുൺ സക്കറിയയെ തേടിയെത്തും. ഇതിനകം നൂറിലധികം ആനകൾ, അറുപത് പുള്ളിപ്പുലികൾ, ഇരുപതിലധികം കടുവകൾ, കരിമ്പുലികൾ ഇങ്ങനെ നീളുന്നു അരുൺ സക്കറിയ രക്ഷിച്ച കാട്ടുമൃഗങ്ങളുടെ പട്ടിക.
കേരള അഗ്രികൾച്ചർ സർവ്വകലാശാലയുടെ കോളേജ് ഒഫ് ഫോറസ്ട്രിയിലും ലണ്ടൻ വെറ്ററിനറി കോളേജിലുമായി പഠനം പൂർത്തിയാക്കിയ അരുണിന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് വയനാട്ടിലെ മുത്തങ്ങയിൽ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസറായാണ്. മുൻ മാതൃകകൾ ഇല്ലാത്തതും മരുന്നുകളുടെ പ്രായോഗിക ഉപയോഗത്തിലെ പരിചയക്കുറവുമായിരുന്നു ആദ്യകാലങ്ങളിലെ പ്രധാന വെല്ലുവിളികൾ. ഇന്ന് വന്യമൃഗങ്ങളുടെ ചികിത്സയ്ക്കായുള്ള മരുന്നുകളെക്കുറിച്ചുള്ള വിജ്ഞാനകോശമാണ് അരുൺ സക്കറിയ. ആനയെയോ കടുവയെയോ വെടിവയ്ക്കുന്നതിലല്ല, അവയ്ക്ക് മുറിവോ പരിക്കോ പറ്റിയാൽ ചികിത്സിക്കുകയെന്നതാണ് പ്രധാനമെന്നാണ് അരുൺ പറയുന്നത്. മൃഗശാലയിലെ വന്യമൃഗങ്ങളെ ചികിത്സിക്കുന്നതുപോലെയല്ല കാട്ടിലെ മൃഗങ്ങളെ ചികിത്സിക്കുന്നത്. മൃഗശാലയിൽ മൃഗത്തിന്റെ രോഗപരിശോധനാ റിപ്പോർട്ട് അടക്കമുള്ള കേസ് ഹിസ്റ്ററി ലഭ്യമായിരിക്കും. കാട്ടിലെ മൃഗത്തിന് അങ്ങനെയല്ല. മൃഗത്തെക്കുറിച്ച് ഒന്നും അറിയാതെ പെട്ടെന്ന് അതിനെ ചികിത്സിക്കാൻ തുടങ്ങുകയാണ്. ഈ ചികിത്സ വിജയിക്കുമ്പോഴാണ് യഥാർത്ഥത്തിൽ താനും വിജയിക്കുന്നതെന്ന് ഡോക്ടർ പറയുന്നു.കോഴിക്കോട് മുക്കം സ്വദേശിയാണ് ഈ 54കാരൻ. കാടിനോടും കാട്ടുമൃഗങ്ങളോടുമുള്ള സ്നേഹമാണ് അരുൺ സക്കറിയയെ വെറ്ററിനറി രംഗത്തേക്കും പിന്നീട് വന്യമൃഗങ്ങളുടെ ചികിത്സാരംഗത്തേക്കും എത്തിച്ചത്. അരിക്കൊമ്പനെ തളയ്ക്കാൻ ഡോ. അരുൺ സക്കറിയയ്ക്കൊപ്പം ഡോ. നിഷ റെയ്ച്ചൽ (ഇടുക്കി), ഡോ. അനുമോദ് (കോട്ടയം), ഡോ. അനുരാജ് (തേക്കടി), ഡോ.സിദ്ധിക്ക് (കൊല്ലം), ഡോ. ശ്യാം (കോന്നി) എന്നിവരും ഉണ്ടായിരുന്നു.
അരിക്കൊമ്പൻ മിഷൻ
6.30 AM - 6.05 P.M
പുലർച്ചെ 6.30: വെള്ളിയാഴ്ച അരിക്കൊമ്പനെ കണ്ട ശങ്കരപാണ്ഡ്യംമേട്ടിലും 301 കോളനിയിലും ആനയിറങ്കൽ ഭാഗങ്ങളിലും തെരച്ചിൽ
7.30: സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയ്ക്കുള്ള 92 കോളനിയിൽ നാട്ടുകാർ കണ്ടെത്തുന്നു, ചക്കക്കൊമ്പനുമുണ്ട്
8.45: ദൗത്യസംഘം 92 കോളനിയിലെത്തുന്നു.
9.55: ചക്കക്കൊമ്പനെ പടക്കം പൊട്ടിച്ച് ദൂരേക്ക് മാറ്റുന്നു
10.05: അരിക്കൊമ്പനെ ദൗത്യസ്ഥലമായ സിമന്റ്പാലം ഭാഗത്തേക്ക് എത്തിക്കാൻ ശ്രമം
11.00: ആന സിമന്റുപാലം ഭാഗത്തേക്ക് നീങ്ങുന്നു
11.30: ദൗത്യസംഘം വളയുന്നു
11.50: മലയുടെ നിരപ്പായ കീഴ്ഭാഗത്ത് ആനയെത്തുന്നു.
11.57: ഡോ. അരുൺ സക്കറിയ ആദ്യഡോസ് മയക്കുവെടി വയ്ക്കുന്നു. വെടിയേറ്റ ആന അൽപ്പം ദൂരം ഓടി നിൽക്കുന്നു.
12.05: റോഡിൽ നിന്ന് 100 മീറ്റർ അകലെ യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലേക്ക് നീങ്ങുന്നു
12.43: ഡോ. അരുൺ സക്കറിയയും സംഘവും തൊട്ടടുത്ത്. രണ്ടാമതും മയക്കുവെടി വയ്ക്കുന്നു
1.00: നാല് കുങ്കിയാനകളും ദൗത്യ സ്ഥലത്ത്
1.04: കുങ്കികളുടെ അടുത്തേക്ക് അരിക്കൊമ്പൻ. 100 മീറ്റർ അകലെ നിൽക്കുന്നു
1.15: അകലെ ചക്കക്കൊമ്പന്റെ സാന്നിദ്ധ്യം. കുങ്കിയും അരിക്കൊമ്പനും തമ്മിൽ 50 മീറ്റർ അകലം മാത്രം
1.24: ആനയുടെ ചെവിയുടെ ചലനം നിന്നു. ദൗത്യ സംഘവും കുങ്കിയാനകളും തൊട്ടടുത്തേയ്ക്ക്
1.50: നീങ്ങുന്ന അരിക്കൊമ്പനെ കുങ്കിയാന സൂര്യൻ മുമ്പിലും മറ്റുള്ളവ വശങ്ങളിലും പുറകിലുമായി നിന്ന് ബ്ലോക്ക് ചെയ്യുന്നു. അരിക്കൊമ്പൻ റോഡിന് തൊട്ടരികിൽ.
2.00: മൂന്നാമത്തെ ബൂസ്റ്റർ ഡോസ്
2.26: നാലാമത് ബൂസ്റ്റർ ഡോസ്
2.29 അരിക്കൊമ്പൻ തിരികെ മെല്ലെ കാടിനുള്ളിലേക്ക്.കയറുമായി വനപാലകർ തൊട്ടുപുറകിൽ
2.35: കാലിൽ കയർ കുരുക്കാൻ ശ്രമം. ആന കുടഞ്ഞെറിയുന്നു
2.50: പിൻകാലുകളിൽ കയർ കുരുക്കി
3.25: തണുപ്പിക്കാൻ ആനയുടെ മേൽ വെള്ളം ഒഴിക്കുന്നു
3.35: മണ്ണുമാന്തി യന്ത്രങ്ങൾ വഴി വെട്ടുന്നു.
3.54: ദൗത്യത്തിന് ആശങ്കയായി ശക്തമായ മഴ
4.09: ലോറി അരിക്കൊമ്പന് സമീപത്തേക്ക്
4.27: ലോറിയിൽ കയറ്റാൻ കുങ്കിയാനകൾ ചാർജ് ചെയ്യുന്നു.പ്രതിരോധിച്ച അരിക്കൊമ്പൻ തിരിഞ്ഞ് ചെറുതായി ഓടിയെങ്കിലും കുങ്കികൾ ചെറുത്തു.
4.36: ശക്തമായ കാറ്റും മഴയും
4.40: അഞ്ചാം ഡോസ് വെടി വയ്ക്കുന്നു
4.52:കുങ്കികളുടെശക്തമായ തള്ളലിൽ അരിക്കൊമ്പൻ ലോറിയിൽ.
4.57: ലോറിയിലെ കൂട്ടിൽ തളയ്ക്കുന്നു. മഴ കുറഞ്ഞു.
5.16: ലോറി റോഡിലേക്ക്
5.30: ജി.പി.എസ് റേഡിയോ കോളർ ഘടിപ്പിക്കുന്നു.
6.05 വാഹനം പെരിയാറിലേക്ക്
പിടികൂടുംവരെയും പോരാടി അരിക്കൊമ്പൻ
അഖിൽ സഹായി
മൂന്നാർ: ആശങ്കയുടെയും അനിശ്ചിതത്തിന്റെയും പകലിനൊടുവിൽ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പൻ അഞ്ചുവട്ടം മയക്കുവെടിയേറ്റിട്ടും ചെറുത്തുനിൽക്കാൻ ശ്രമിച്ചു. ലോറിയിൽ കയറ്റുന്നതിനിടെ ദൗത്യസംഘംഗങ്ങൾക്കെതിരെയും കുങ്കിയാനകൾക്കെതിരെയും അരിക്കൊമ്പൻ തിരിഞ്ഞതും ശക്തമായ പ്രതിരോധിച്ചതും അവസാന നിമിഷത്തിലുണ്ടായ കനത്ത കാറ്റും മഴയും മൂടൽ മഞ്ഞും ദൗത്യസംഘത്തെ മുൾമുനയിൽ നിറുത്തി. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആരംഭിച്ച അരിക്കൊമ്പൻ ദൗത്യം ആദ്യ ദിനം ആനയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആനയെ കണ്ട ശങ്കരപാണ്ഡ്യമേട്ടിലും 301 കോളനിയിലും ആനയിറങ്കൽ ഭാഗങ്ങളിലും അരിക്കൊമ്പനുവേണ്ടി തിരച്ചിൽ ആരംഭിച്ചുകൊണ്ടായിരുന്നു രണ്ടാം ദിനത്തിലെ ദൗത്യം ആരംഭിച്ചത്. രാവിലെ 7.30നു സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയ്ക്കുള്ള 92 കോളനിയിൽ അരിക്കൊമ്പനെയും ചക്കക്കൊമ്പനെയും നാട്ടുകാർ കണ്ടെത്തി. പടക്കമെറിഞ്ഞു ചക്കക്കൊമ്പനെ ദൂരേക്കു മാറ്റിയ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി) പ്രതീക്ഷയേകി അരിക്കൊമ്പൻ രാവിലെ 10 മണിയോടെ യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിൽ നിലയുറപ്പിച്ചു. 11 മണിയോടെ സിമന്റ്പാലത്തിൽ അരിക്കൊമ്പനെത്തിയതോടെ മയക്കുവെടി വയ്ക്കാൻ തീരുമാനം. 11.57നു ആദ്യ മയക്കുവെടി വച്ചതോടെ ആന അൽപദൂരം ഓടി മരങ്ങൾക്കിടയിൽ വിശ്രമിച്ചു. പിന്നീടു കൃത്യമായി ഇടവേളകളിൽ നാല് ബൂസ്റ്റർ ഡോസുകൾ കൂടി അരിക്കൊമ്പനു നൽകി. പിന്നീട് കുങ്കികളെയിറക്കി അരിക്കൊമ്പന് ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഏറെക്കുറെ മയക്കത്തിലായ അരിക്കൊമ്പന്റെ കാലുകളിൽ കുരുക്കിടാൻ ദൗത്യസംഘം ശ്രമമാരംഭിച്ചു. കാലിൽ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞു അർദ്ധ ബോധാവസ്ഥയിലും അരിക്കൊമ്പൻ ശക്തമായി പ്രതിരോധിച്ചു. 2.50 ഓടെ പിൻകാലുകളിൽ കയർ കുരുക്കി ആനയെ പൂർണനിയന്ത്രണത്തിലാക്കി. മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു വഴി വെട്ടിയ ശേഷം ലോറി അരിക്കൊമ്പനു സമീപത്തെത്തിച്ചു. പിന്നാലെയെത്തിയ മഴ ആശങ്കപ്പെടുത്തിയെങ്കിലും നാല് കുങ്കികളുടെയും സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അരിക്കൊമ്പൻ ശക്തമായ പ്രതിരോധം തീർത്ത് ലോറിക്ക് പിറകിൽ നിന്ന് വശങ്ങളിലേക്കു തിരിച്ചു. വീണ്ടും മഴയും കാറ്റും ശക്തമായതോടെ ആനയ്ക്ക് അഞ്ചാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകി. ഇതിന് ശേഷമാണു അഞ്ച് മണിയോടെ അരിക്കൊമ്പനെ ലോറിയിലെ കൂട്ടിൽ തളയ്ക്കാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |