ആലപ്പുഴ: മുപ്പതു വർഷമായി എല്ലാ ദിവസവും ആലപ്പുഴ മെഡിക്കൽ കോളേജിലെ വാർഡുകൾ കയറിയിറങ്ങുന്ന
ആലപ്പുഴ പൂങ്കാവ് വെളിംപറമ്പിൽ ദേവസ്യക്കുട്ടിക്ക് ഒരു ലക്ഷ്യം മാത്രം. ആരോരുമില്ലാതെ കിടക്കുന്ന രോഗികൾക്ക് തുണയാവണം. മരുന്നും ഭക്ഷണവും സമയാസമയം നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കണം. അറുപത്തിയാറാം വയസിലും ദൗത്യം തുടരുകയാണ് കയർത്തൊഴിലാളിയായ ദേവസ്യ. നെഞ്ചുവേദന മൂലം ആശുപത്രിയിലായതാണ് അതിന് നിമിത്തമായത്. അടുത്ത കിടക്കയിലെ വൃദ്ധനെ പരിചരിക്കാൻ അവശയായ ഭാര്യ ബുദ്ധിമുട്ടുന്നത് കണ്ട് മനസലിഞ്ഞു. അവരെ സഹായിച്ചായിരുന്നു തുടക്കം. ആശുപത്രി വാസം കഴിഞ്ഞ് മടങ്ങിയെങ്കിലും മനസിൽ ആശുപത്രിയിലെ ദൈന്യമുഖങ്ങളായിരുന്നു.
പ്രാഥമികാവശ്യങ്ങൾ തനിച്ച് നിർവഹിക്കാൻ കഴിയാത്തവരെ ശുചിയാക്കാനും അവർക്ക് ഭക്ഷണം നൽകാനും ഒരു മടിയുമില്ല ദേവസ്യയ്ക്ക്. വാർഡുകളിൽ വിസർജനം ചെയ്ത് കിടക്കുന്ന രോഗികളെ കഴുകി പല്ലു തേപ്പിച്ചും മുടി വെട്ടിയും ഷേവ് ചെയ്തും വൃത്തിയാക്കും. ഡോക്ടർമാർ റൗണ്ട്സിന് എത്തും മുമ്പ് ഭക്ഷണവും നൽകി രോഗികളുടെ അരികത്തുണ്ടാകും. വീട്ടിലെ കയർ തറിയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് രോഗികൾക്ക് ഭക്ഷണം എത്തിച്ചിരുന്ന ദേവസ്യയുടെ ആത്മാർത്ഥത മനസിലാക്കിയ ഡോക്ടർമാരും സമൂഹത്തിലെ ഉന്നതരും സഹായിക്കാൻ തയ്യാറായി.
കൊവിഡിന് മുമ്പ് രോഗികൾക്ക് ഭക്ഷണം വീട്ടിൽ നിന്ന് എത്തിച്ചിരുന്നു. ഇപ്പോൾ വിവിധ സംഘടനകൾ നൽകുന്ന ഭക്ഷണം രോഗികൾക്ക് ഉറപ്പാക്കിയാണ് മടക്കം. ഭാര്യ മറിയാമ്മയുടെ പിന്തുണയുണ്ട്. മക്കൾ: ഷാജി, ഷൈജ. മരുമക്കൾ: ലിസി, ബേബിച്ചൻ
വീടും അഭയകേന്ദ്രം
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കു ശേഷം പോകാൻ ഇടമില്ലാതിരുന്ന, സംസാരശേഷിയും കേൾവിയുമില്ലാത്ത തെങ്കാശി സ്വദേശി മുരുകേശൻ ദേവസ്യക്കുട്ടിയുടെ വീട്ടിൽ കഴിഞ്ഞത് നാലരവർഷമാണ്. അശരണരായ ധാരാളം രോഗികൾ വീട്ടിൽ അതിഥികളായി. നാല് പേർക്ക് താമസിക്കാവുന്ന മുറിയും തയ്യാറാക്കി.
എട്ടു മണിക്ക് ഹാജർ
രാവിലെ 8 മണിയോടെ ആശുപത്രിയിലെത്തും. പരിചരിക്കാൻ ആരുമില്ലാത്ത രോഗികൾ അഡ്മിറ്റായാൽ ഉടൻ ഡോക്ടർമാരോ, നഴ്സുമാരോ ദേവസ്യയെ അറിയിക്കും. നിലവിൽ
മെഡിസിൻ വാർഡിൽ ഇത്തരത്തിൽ ആറ് രോഗികളുണ്ട്. അഞ്ച് പേർക്കും ഭക്ഷണം വാരി നൽകണം. രോഗികൾക്കുള്ള പാൽ വീട്ടിൽ കാച്ചിക്കൊണ്ടുവരും. കുളിപ്പിച്ച് ഭക്ഷണം നൽകി തിരിച്ചുപോകുമ്പോൾ വൈകിട്ട് മൂന്ന് മണി കഴിഞ്ഞിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |