ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾ, ചൂതാട്ടം സംബന്ധിച്ച പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഓൺലൈൻ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നതിലെ നിയന്ത്രണങ്ങൾക്ക് പുറമേ പൊതുസ്ഥലങ്ങളിൽ ഇത്തരം പരസ്യങ്ങൾ പതിക്കുന്നതും തടയണം. വാതുവെയ്പ് പരസ്യങ്ങൾക്കും നിയന്ത്രണം ബാധകമാണ്.
അതേസമയം 2021ൽ ഓൺലൈൻ റമ്മി നിരോധിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ഗെയിമിംഗ് കമ്പനികളുടെ ഹർജിയിൽ ഹൈക്കോടതി ഇത് റദ്ദാക്കി ഓൺലൈൻ റമ്മി നിയമവിധേയമാക്കി. സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി വിധി മറികടക്കാനുള്ള നിയമഭേദഗതിക്കായിരുന്നു ശുപാർശ. ഓൺലൈൻ ലോട്ടറി നിരോധിച്ചതും സമാനമായ ഭേദഗതിയിലൂടെയാണ്.
ഗെയിം നിരോധന ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ തമിഴ്നാട് നിയമഭേദഗതിയിലൂടെ ബിൽ പാസാക്കിയിരുന്നു. ഇത് വഴി ഓൺലൈൻ റമ്മികളി മൂന്ന് മാസം തടവും 5000രൂപ പിഴയും കിട്ടാവുന്ന കുറ്റമാക്കി. റമ്മി, പോക്കർ അടക്കം ചൂതാട്ട ഗെയിമുകളെല്ലാം നിരോധിച്ചു. ഇവയുടെ നടത്തിപ്പുകാർക്ക് മൂന്ന് വർഷം തടവും പത്ത് ലക്ഷം പിഴയും കിട്ടാം. ബാങ്കുകളും പേയ്‌മെന്റ് സ്ഥാപനങ്ങളും ഗെയിമുകൾക്ക് പണം കൈമാറരുത്. തെലങ്കാനയും ആന്ധ്രയും നേരത്തേ ഇവ നിരോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |