കൊച്ചി: കഞ്ചാവ് കേസിൽ മകനെ സംരക്ഷിച്ച് വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ. എറണാകുളം തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സാജനെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. ഇയാളെയും മകനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 30 വർഷത്തിലേറെയായി സർവീസിലുള്ള ഉദ്യോഗസ്ഥനാണ് സാജൻ.
28 കിലോ കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് മകൻ നവീനെ രക്ഷിക്കാൻ സാജൻ ശ്രമിച്ചത്. നവീൻ നേരത്തെയും നാല് പൊലീസ്,എക്സൈസ് കേസുകളിൽ പ്രതിയാണ്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് കൈപ്പറ്റാൻ നവീൻ എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ സംഭവസ്ഥലത്തെത്തിയ നവീൻ പൊലീസ് പിടികൂടുന്നതിന് മുൻപ് ജീപ്പുമായി രക്ഷപ്പെട്ടു. ജീപ്പിനെ പിൻതുടർന്നെത്തിയ പൊലീസ് ഡ്രൈവിംഗ് സീറ്റിൽ പിതാവായ സാജനെയാണ് കണ്ടെത്തിയത്. മകനെ മറ്റൊരു മറ്റൊരു കാർ കൈമാറി സാജൻ രക്ഷപ്പെടാൻ അവസരമൊരുക്കുകയായിരുന്നു.
സാജനെ റൂറൽ എസ് പി നേരിട്ട് വിളിപ്പിച്ച് മകനെ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞെങ്കിലും കൃത്യമായ മറുപടി നൽകിയില്ല. പിന്നാലെ തന്നെ നവീനെ ബംഗളൂരു വഴി അബുദാബിയിലേയ്ക്ക് കടത്താൻ സൗകര്യം ഏർപ്പെടുത്തിയത് സാജനാണെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ആലുവ റൂറൽ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ സാജനെയും മകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ മാസം 30-ാം തീയതി വിരമിക്കാനിരിക്കേയാണ് മകനായി വഴിവിട്ട സഹായം നൽകിയതിന് സാജനും പിടിയിലാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |