തിരുവനന്തപുരം: മഹിളാ മന്ദിരത്തിലെ അന്തേവാസിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് നെയ്യാറ്റിൻകര അമരവിള നടുവോർക്കൊല്ല റെയിൽവേ ഗേറ്റിന് സമീപം കൃഷ്ണവിലാസത്തിൽ സനൽകുമാറിനെ ശിക്ഷിച്ചത്. പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ജീവപര്യന്തം കഠിനതടവും 25,000 രൂപയുമാണ് പിഴ. പോക്‌സോ നിയമപ്രകാരം 10 വർഷം കഠിന തടവും 25,000വുമാണ് പിഴ. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. അതിനാലാണ് ജീവപര്യന്തം കഠിന തടവ്.
അച്ഛന്റെ പീഡനശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയെ മഹിളാമന്ദിരത്തിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ നിന്ന് മറ്റ് രണ്ട് കുട്ടികൾക്കൊപ്പം പെൺകുട്ടി മതിൽ ചാടി. പെൺകുട്ടികളെ കണ്ട പ്രതി ഇരയായ ദളിത് പെൺകുട്ടിയെ അടുത്ത അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ചടങ്ങ് നടത്തി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് മൂന്ന് ദിവസം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. ഇയാൾക്ക് വേറെ ഭാര്യയും മകളുമുണ്ട്.
പ്രതി വിവാഹശേഷമാണ് പീഡിപ്പിച്ചതെന്ന പ്രതിഭാഗം വാദം കോടതി തള്ളി. നേരത്തേ വിവാഹിതനായ പ്രതി പെൺകുട്ടിയെ കബളിപ്പിച്ച് പീഡിപ്പിച്ചതാണെന്നും ഇയാൾ പെൺകുട്ടിയുമായി നടത്തിയത് സാധുതയില്ലാത്ത വിവാഹമാണെന്നും പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |