കാസർകോട്: കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബേരിപ്പദവ്, കുരുഡപ്പദവ്, പൊന്നങ്കള, പെർള, ദൗഡഗോളി, ഗുഹദപ്പദവ് തുടങ്ങിയ പത്തോളം സ്ഥലങ്ങളിലാണ് കാസർകോട് ഡിവൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഴുവൻ സമയവും പരിശോധന കർശനമാക്കിയത്. ബായാറിലും പൈവളിഗെയിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പണം, ആയുധങ്ങൾ തുടങ്ങിയവ കടത്താൻ സാദ്ധ്യതയുള്ളതിനാൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി പരിശോധിച്ച് വരികയാണ്. പത്ത് ദിവസം മുമ്പ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ 20 പൊലീസുകാരെ കൂടുതലായി നിയമിച്ചിരുന്നു. ഇത് കൂടാതെ പത്ത് പൊലീസുകാരെ കൂടി ഇന്നലെ നിയമിച്ചു. പരിശോധനയിൽ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചാൽ കർശന നടപടി ഉണ്ടാകും. കർണാടകയിലേക്ക് കടന്നു പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നുമുണ്ട്. അതിർത്തി പ്രദേശങ്ങളിലെ പ്രശ്നബാധിത സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് എസ്.ഐയും അഡീഷണൽ എസ്.ഐമാരും ക്യാമ്പ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |