കറാച്ചി:ഇന്ത്യയിൽ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഭീകരനും ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് (കെ.സി.എഫ് ) തലവനുമായ പരംജിത്ത് സിംഗ് പഞ്ച്‌വാർ എന്ന മാലിക് സർദാർ സിംഗിനെ പാകിസ്ഥാനിലെ ലാഹോറിൽ അജ്‌ഞാതർ വെടി വച്ച് കൊലപ്പെടുത്തി. പരംജിത്തിന്റെ മരണം തീവ്ര സിഖ് സംഘടനയായ ദൽ ഖൽസ നേതാവ് കൻവാർ പാൽ സിംഗ് സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെ ആറ് മണിയോടെ ജോഹർ ടൗണിലെ വസതിക്ക് സമീപം പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ട് പേർ പരംജിത്തിനെ വെടിവയ്‌ക്കുകയായിരുന്നു. പരംജിത്തിന് പാക് സർക്കാർ ഏർപ്പെടുത്തിയെന്ന് കരുതുന്ന അംഗരക്ഷകൻ അക്രമികളിൽ ഒരാളെ വെടിവച്ച് കൊന്നു. അംഗരക്ഷകനും പരിക്കേറ്റു.
പഞ്ചാബിലെ തരൺ താരണിലെ പഞ്ച്‌വാറിൽ 1960ൽ ജനിച്ച പരംജിത്തിന്റെ കെ.സി.എഫിനെ യു.എ.പി.എ പ്രകാരം ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ബാങ്ക് ജീവനക്കാരനായിരുന്ന ഇയാളെ ബന്ധുവും ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് നേതാവുമായിരുന്ന ലാഭ്സിംഗാണ് ഭീകരപ്രവർത്തനത്തിലേക്ക് നയിച്ചത്.ലാഭ്സിംഗിനെ ഇന്ത്യൻ സേന വധിച്ചതോടെയാണ് ഇയാൾ 1989ൽ കെ.സി.എഫിന്റെ തലവനായത്. 1990കളുടെ തുടക്കത്തിൽ പാകിസ്ഥാനിൽ അഭയം തേടി.
ലാഹോർ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പാകിസ്ഥാനിലെ യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയിരുന്നു. ഇന്ത്യൻ പഞ്ചാബിലേക്ക് ഡ്രോണുകളിൽ ഹെറോയിനും മറ്റ് മയക്കു മരുന്നുകളും ആയുധങ്ങളും കടത്തി കിട്ടുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ഇന്ത്യയിലെ വി.ഐ.പികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ഉന്നമിട്ടിരുന്നു. ഇന്ത്യൻ സർക്കാരിനെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടാൻ രാജ്യദ്രോഹപരവും വിഘടനവാദപരവുമായ പരിപാടികൾ റേഡിയോ പാകിസ്ഥാനിൽ ഇയാൾ പ്രക്ഷേപണം ചെയ്തിരുന്നു. കള്ളക്കടത്തുകാർക്കും തീവ്രവാദികൾക്കും ഇടനിലക്കാരനായിരുന്നു. പഞ്ചാബ് പൊലീസ് ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ ഭാര്യയും രണ്ട് പുത്രന്മാരും ജർമ്മനിയിലാണെന്ന് റിപ്പോർട്ടുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |