SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.28 PM IST

ആംബുലൻസിൽ ഹൃദയം നുറുങ്ങും വേദനയുമായി മാതാപിതാക്കൾ

 മോർച്ചറിക്കു മുന്നിൽ

മന്ത്രിക്കെതിരെ മുദ്രാവാക്യം

തിരുവനന്തപുരം: കത്തുന്ന വെയിലിലും അരുംകൊലയിൽ പ്രതിഷേധവുമായി നടുറോഡിലിറങ്ങിയ നൂറുകണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലൂടെയാണ് വന്ദന ദാസിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിന്റെ പ്രവേശനകവാടം കടന്നത്. ഹൃദയം നുറുങ്ങും വേദനയുമായി കിംസ് ആശുപത്രിയിൽ നിന്ന് തിരിച്ച ആംബുലൻസിൽ വന്ദനയുടെ പിതാവ് മോഹൻദാസും മാതാവ് വസന്തകുമാരിയും ഉണ്ടായിരുന്നു.

ഡോക്‌ടറാകണമെന്ന മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കിയ മകൾ, അതേ ജോലിക്കിടെ കൊല്ലപ്പെട്ടത് ഉൾക്കൊള്ളാനാകാതെ വിങ്ങിപ്പൊട്ടിയ ഇരുവരെയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മകൾക്ക് അപകടം പറ്റിയെന്ന് ആശുപത്രിയിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പുലർച്ചെ ആറരയോടെ വീടുപൂട്ടി കിംസ് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. അടുത്ത ചില ബന്ധുക്കൾ ഒഴികെ മറ്റുള്ളവരെല്ലാം അപ്പോഴേക്കും മരണാനന്തര ചടങ്ങുകളുടെ മുന്നൊരുക്കത്തിനായി നാട്ടിലേക്ക് തിരിച്ചു.

ഗൈനക്കോളജിസ്റ്റ് ആകണമെന്നായിരുന്നു വന്ദനയുടെ ആഗ്രഹമെന്ന് പൊട്ടിക്കരച്ചിലിനിടെ മോർച്ചറിക്ക് മുന്നിൽ നിന്ന ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളോടും നാട്ടുകാരോടും ഏറെ സ്‌നേഹത്തോടെ പെരുമാറുന്ന ലാളിത്യമുള്ള കുട്ടിയായിരുന്നു. ഏറെ പരിശ്രമിച്ചാണ് അവൾ ഡോക്‌ടറായതെന്നും അവർ പറഞ്ഞു.

അതിനിടെ കേരള ഹൗസ് സർജൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മോർച്ചറിക്ക് മുന്നിലേക്ക് പ്രകടനമെത്തി. 'നാണമുണ്ടോ വീണാ ജോർജേ.., ഇങ്ങനെ ചാകാൻ പറ്റില്ല, നീതി വേണം നീതി വേണം' എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുന്നതിനിടെ സ്ഥലത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. മോർച്ചറിയിലേക്കുള്ള ഗേറ്റ് പൂട്ടി.

'ജീവൻ കാക്കാൻ ഞങ്ങളുണ്ട്, ഞങ്ങളെ കാക്കാൻ ആരുണ്ട്...' എന്ന മുദ്രാവാക്യവുമായി ആർ.സി.സി പി.ജി അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് എത്തിയതോടെ വിദ്യാർത്ഥികളുടെ പ്രതിഷേധം അണപൊട്ടി. അതോടെ മോർച്ചറിക്ക് മുന്നിലൂടെയുളള റോഡ് പൂർണമായും പൊലീസ് അടച്ചു.

രണ്ടരയോടെ പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നു. അരമണിക്കൂറോളം മോർച്ചറിക്ക് മുന്നിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മെഡിക്കൽ വിദ്യാർത്ഥികളും ഡോക്‌ടർമാരുമടക്കം നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. മന്ത്രി വി.എൻ.വാസവൻ, മുൻ മന്ത്രിമാരായ വി.എം.സുധീരൻ, വി.എസ്.ശിവകുമാർ അടക്കമുളളവരും എത്തിയിരുന്നു. മൂന്നുമണി കഴിഞ്ഞതോടെ എല്ലാവരേയും കണ്ണീരിലാഴ്‌ത്തി വന്ദനയുടെ മൃതദേഹവും വഹിച്ചുളള ആംബുലൻസ് കോട്ടയത്തേക്ക് തിരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR VANDANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.