തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ യാഥാർത്ഥ്യം അന്വേഷിക്കാൻ തയ്യാറാകാതെ പ്രതിപക്ഷ നേതാക്കളും ചില മാദ്ധ്യമങ്ങളും കമ്പനിക്കെതിരെ തെറ്റിദ്ധാരണാജനകമായ ആരോപണങ്ങൾ ഉന്നയിച്ചെന്നാരോപിച്ച് എസ്.ആർ.ഐ.ടി വക്കീൽ നോട്ടീസ് അയച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ചില മാദ്ധ്യമങ്ങൾക്കുമാണ് എസ്.ആർ.ഐ.ടി വക്കീൽ നോട്ടീസ് അയച്ചത്. സുപ്രീംകോടതി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ വഴിയാണ് നോട്ടീസ് അയച്ചതെന്നും സി.ഇ.ഒ ഡോ. മധുനമ്പ്യാർ പറഞ്ഞു.
കമ്പനിക്കെതിരായ അപവാദ പ്രസ്‌താവനകൾ പിൻവലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ഏഴു ദിവസത്തിനുള്ളിൽ തെറ്റായ വാർത്ത തിരുത്തുകയും വേണം. ഇല്ലാത്തപക്ഷം നിയമ നടപടികളിലേക്ക് നീങ്ങുമെന്നാണ് നോട്ടീസിൽ പറയുന്നത്.
പുതിയ പദ്ധതികൾക്കില്ല
രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള അപവാദ പ്രചാരണം വേദനിപ്പിച്ചെന്നും കേരളത്തിൽ ഇനി പുതിയ പദ്ധതികൾ ഏറ്റെടുക്കില്ലെന്നും മധു നമ്പ്യാർ പറഞ്ഞു. കമ്പനിയുടെ ഡയറക്ടർമാർ അടക്കം മലയാളികളാണ്. സ്വന്തം നാടിനോടുള്ള താത്പര്യവും കുറേപേർക്ക് തൊഴിൽ ലഭ്യമാകുമല്ലോ എന്ന ചിന്തയുമാണ് കേരളത്തിലെത്താൻ പ്രേരിപ്പിച്ചത്.
കേരളത്തെക്കുറിച്ച് പറഞ്ഞുകേട്ടിരുന്ന ട്രേഡ് യൂണിയൻ പ്രശ്‌നങ്ങളൊന്നും പദ്ധതി പൂർത്തിയാക്കുന്നതുവരെ ഉണ്ടായില്ല. സർക്കാരിൽനിന്ന് മികച്ച പിന്തുണ ലഭിച്ചു. 850 കോടിയോളം രൂപ ചെലവിടുന്ന മറ്റൊരു പദ്ധതികൂടി ആലോചനയിലുണ്ടായിരുന്നു. ഇനി അതിനില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |