തിരുവനന്തപുരം: മലപ്പുറം താനൂരിലെ ബോട്ട് ദുരന്തം അന്വേഷിക്കാൻ റിട്ടേർഡ് ജസ്റ്റിസ് വി.കെ. മോഹനൻ ചെയർമാനായ ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സാങ്കേതിക വിദഗ്‌ദ്ധരായി ഇൻലാൻഡ് വാട്ടർവേസ് അതോറിട്ടി ഒഫ് ഇന്ത്യയിലെ റിട്ട. ചീഫ് എൻജിനിയർ നീലകണ്ഠൻ ഉണ്ണി, കേരള വാട്ടർവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചീഫ് എൻജിനിയർ സുരേഷ് കുമാർ എന്നിവരെ കമ്മിഷനിലുൾപ്പെടുത്തി.
കമ്മിഷന്റെ ടേംസ് ഒഫ് റഫറൻസ് സംബന്ധിച്ച് സർക്കാർ പിന്നീട് പ്രത്യേക ഉത്തരവിറക്കും. ഇതിനായി ചീഫ്സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മുൻകാലങ്ങളിലെ സമാനമായ ജുഡിഷ്യൽ കമ്മിഷനുകളുടെ അന്വേഷണ വിഷയങ്ങൾ പരിശോധിച്ചാവും തീരുമാനമെടുക്കുക. കമ്മിഷന്റെ കാലപരിധിയും പ്രത്യേക ഉത്തരവിലാണ് നിർദ്ദേശിക്കുക. ദുരന്തത്തിൽ പരിക്കേറ്റവരുടെ തുടർ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.
ഹൈക്കോടതിയിൽ വിരമിച്ച ജസ്റ്റിസ് വി.കെ. മോഹനനെ സ്വർണക്കടത്ത് കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾ വഴിതിരിച്ചുവിടുന്നുവെന്ന ആരോപണം അന്വേഷിക്കാൻ 2021 മേയിൽ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്ര ഏജൻസികൾ നൽകിയ ഹർജിയെത്തുടർന്ന് ജുഡിഷ്യൽ അന്വേഷണം പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തു. പൊലീസ് കംപ്ളെയിന്റ് അതോറിട്ടി മുൻ ചെയർമാനാണ് ജസ്റ്റിസ് മോഹനൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |