ന്യൂഡൽഹി: ത്രിപുരയിലെ ഇടതുമുന്നണിയെ പിന്നിലാക്കി സംസ്ഥാന നിയമസഭയിലെ പ്രധാന പ്രതിപക്ഷമായി മാറിയ തിപ്രമോത പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നു. പ്രാഥമികതലം മുതൽ കേന്ദ്ര കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതായി പാർട്ടി മേധാവി പ്രദ്യോത് കിഷോർ ദേബർമ്മ പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം വിലയിരുത്താൻ രൂപകരിച്ച അഞ്ചംഗ ഉന്നതതല സമിതി റിപ്പോർട്ടിനെ തുടർന്നാണ് പുനഃസംഘടന തീരുമാനം പാർട്ടി മേധാവി പ്രഖ്യാപിച്ചത്. തിപ്രമോത പാർട്ടി പ്രസിഡന്റ് ബിജോയ് കുമാർ ഹ്രാങ്ക്ഖാൽ, മുതിർന്ന നേതാക്കളായ ജഗദീഷ് ദേബർമ്മ, രാജേശ്വർ ദേബർമ്മ, ബുദ്ധു ദേബർമ്മ, മേവർ കുമാർ ജമാതിയ എന്നിവരടങ്ങുന്നതാണ് കഴിഞ്ഞ മാർച്ചിൽ രൂപീകരിച്ച അഞ്ചംഗ സമിതി.
പ്ലീനറി സമ്മേളനം അടുത്ത മാസം
അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് അടുത്ത മാസം ചേരുന്ന പ്ലീനറി സമ്മേളനം ചർച്ച ചെയ്യുമെന്നും പാർട്ടിയിൽ അടിമുടി പുന: സംഘടന നടത്തുമെന്നും പാർട്ടി മേധാവി പ്രദ്യോത് കിഷോർ ദേബർമ്മ പറഞ്ഞു. നമ്മുടെ ശക്തിയും ദൗർബല്യവും എവിടെയാണെന്നത് സംബന്ധിച്ച് അഞ്ചംഗ സമിതി റിപ്പോർട്ട് എനിയ്ക്ക് നൽകിയിട്ടുണ്ട്. അടുത്ത മാസം ചേരുന്ന പ്ലീനറി സമ്മേളനത്തിൽ ഇത് ചർച്ച ചെയ്യും. തുടർന്ന് പുനഃസംഘടന നടക്കും. മാറ്റം എല്ലായ്പ്പോഴും നല്ലതാണ്. അത് ജനങ്ങളോടുള്ള പ്രതിബദ്ധതയനുസരിച്ചാകും. പ്രദ്യോത് കിഷോർ ദേബർമ്മ ട്വിറ്ററിൽ കുറിച്ചു.
പ്രദ്യോത് കിഷോർ - മുഖ്യമന്ത്രി ചർച്ച
ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക് കൗൺസിലുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കഴിഞ്ഞ ഞായറാഴ്ച ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുമായി ചർച്ച നടത്തിയതായി പ്രദ്യോത് കിഷോർ ദേബർമ്മ. ടി.ടി.എ.എ.ഡി.സി നിരവധി മേഖലകളിൽ വിവിധ പദ്ധതികൾക്ക് തുടക്കമിട്ടെങ്കിലും അതിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചില്ലെന്ന് പ്രദ്യോത് കിഷോർ ആരോപിച്ചു. ലാൻഡ് റവന്യു, കസ്റ്റമറി ലാ, ഏരിയ വികസനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ബില്ലുകൾ പാസാക്കിയെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി അതൊക്കെ ഗവർണ്ണറുടെ പക്കൽ തീരുമാനമാകാതെ കിടക്കുകയാണ്. പ്രദ്യോത് കിഷോർ ദേബർമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |