ന്യൂഡൽഹി: കസ്റ്റഡി മരണക്കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽ കൂടുതൽ തെളിവ് ഹാജരാക്കാൻ അനുവദിക്കണമെന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ജസ്റ്റിസ് എം.ആർ. ഷാ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എം.ആർ. ഷാ പിന്മാറണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യവും തള്ളി. ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയായിരിക്കെ ജസ്റ്റിസ് ഷാ, സഞ്ജീവ് ഭട്ടിനെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ജഡ്‌ജിയുടെ പിന്മാറ്റം ആവശ്യപ്പെട്ടത്.
1990ൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രഭുദാസ് മാധവ്ജി വൈഷ്‌ണാനി എന്നയാൾ മരിച്ച കേസിൽ 2019 ജൂലായിൽ ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു. ജാംനഗർ എ.എസ്.പിയായിരിക്കേ കലാപക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയാണ് മരിച്ചത്. ജാമ്യത്തിലിറങ്ങി പത്ത് ദിവസത്തിന് ശേഷമാണ് പ്രഭുദാസ് മരിച്ചതെന്നും പരിക്കുകൾ ഉള്ളതായി പോസ്റ്ര്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നും മുൻ ഐ.പി.എസ് ഓഫീസറുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു. ഒരു ഡോക്‌ടറുടെ മൊഴി കൂടി രേഖപ്പെടുത്തണമെന്നും, ഇതുവഴി തെളിവുകൾ കൊണ്ടുവരാൻ അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യമെങ്കിലും കോടതി വഴങ്ങിയില്ല. ഗുജറാത്ത് ഹൈക്കോടതി എല്ലാ വശവും പരിശോധിച്ച ശേഷമാണ് സഞ്ജീവ് ഭട്ടിന്റെ ആവശ്യം തള്ളിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |