ബംഗളൂരു: മോദി പ്രഭാവത്തിനെ തന്നെ നിഷപ്രഭമാക്കി കർണാടക തിരഞ്ഞെടുപ്പിൽ വിജയക്കുറി തൊടാൻ കോൺഗ്രസിന് സഹായകമായത് ഡി കെ ശിവകുമാർ, സിദ്ധരാമയ്യ എന്നീ നേതാക്കളുടെ ഭഗീരഥ പ്രയത്നമാണെന്ന് നിസംശയം തന്നെ പറയാം. ബിജെപി കേന്ദ്ര നേതാക്കളെയിറക്കിയപ്പോൾ പ്രിയങ്ക, രാഹുൽ, സോണിയ അടക്കമുള്ള ഗാന്ധി കുടുംബത്തെ എത്തിച്ച് പ്രചരണത്തിന്റെ ഭാഗമാക്കിയെങ്കിലും മേൽപ്പറഞ്ഞ രണ്ട് നേതാക്കളുടെയും കഴിവിന്റെ പ്രതിഫലനം തന്നെയായിരുന്നു ഇന്നുണ്ടായത്. പ്രത്യേകിച്ച് ഡി കെ ശിവകുമാർ എന്ന നേതാവിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു കർണാടക തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഉയർന്നു കേട്ടത്. എന്നാൽ കർണാടകയിൽ കോൺഗ്രസിന്റെ പ്രചരണ ഫോർമുലയ്ക്ക് പിന്നിലെ ചാണക്യൻ എന്ന വിശേഷണം കൂടുതൽ ഇണങ്ങുക സുനിൽ കനുഗൊലു എന്ന ചെറുപ്പക്കാരനാണ്.
കർണ്ണാടക തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ പ്രവർത്തിച്ച രാഷ്ട്ര തന്ത്രജ്ഞനാണ് സുനിൽ കനുഗൊലു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ വലം കൈയായിരുന്നു കർണ്ണാടക സ്വദേശിയായ സുനിൽ. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനായി സോണിയ ഗാന്ധി രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ അംഗമാണ് സുനിൽ കനുഗൊലു. തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾക്ക് മാർഗനിർദ്ദേശം നല്കുന്നത് കനുഗൊലുവാണ്. സുനിലിനെ കേരളത്തിലേക്ക് അയക്കണമെന്ന ആവശ്യമാണിപ്പോൾ ഉയരുന്നത്. ഉടൻ അദ്ദേഹം കേരളത്തിലുമെത്തുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്.
കർണ്ണാടക തിരഞ്ഞെടുപ്പിനായി കനുഗൊലുവിന്റെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ച് സർവേ ആരംഭിച്ചു. പാർട്ടിക്ക് വിജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ അക്ഷീണം പ്രവർത്തിച്ചു. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും തിരിച്ചു വരവിന് ശക്തിയായ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ കനുഗൊലു ഉണ്ടായിരുന്നു. യാത്രയുടെ സമയത്ത് കർണ്ണാടകയിൽ സ്‌കാൻ ബോർഡ് വച്ച് പേ സി.എം എന്ന ക്യാമ്പയിൻ നടത്തി. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ചർച്ചയാക്കാൻ ഈ പ്രചാരണത്തിലൂടെ സാധിച്ചു.
അമിത് ഷാക്ക് ഒപ്പമായിരുന്നു സുനിലിന്റെ തുടക്കം. 2012 മുതൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനും സഹായകമായി. ബി.ജെ.പി വിട്ട് പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരാൻ ശ്രമിച്ചപ്പോൾ കനഗോലുവും ഒപ്പമുണ്ടായിരുന്നു. എന്നാൽ പ്രശാന്ത് കിഷോർ കോൺഗ്രസിൽ വന്നില്ലെങ്കിലും കനഗോലു കോൺഗ്രസിന്റെ ഭാഗമായി. ആദ്യം ലഭിച്ച ചുമതല തന്നെ വിജയിച്ച നേട്ടത്തിലാണ് കനഗൊലു. കേരളത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയ ജീർണത പരിഹരിക്കാൻ കനഗൊലുവിന് ആകുമോ എന്നാണ് ഇനി നോക്കിക്കാണാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |