പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമലനട തുറന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.ജയരാമൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. മേൽശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകർന്നു. തുടര്‍ന്ന് തന്ത്രി അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മേൽശാന്തി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിച്ച് ഭക്തർക്ക് മഞ്ഞൾപ്രസാദം വിതരണം ചെയ്തു. ഇന്ന് പ്രത്യേക പൂജകളില്ല.
ഇടവം ഒന്നായ 15-ന് പുലർച്ചെ അഞ്ചിന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും നടക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്.നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 19-ന് രാത്രി പത്തിന് നട അടയ്ക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി 29-ന് വൈകിട്ട് തുറക്കും. 30-നാണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി 30-ന് രാത്രി പത്തിന് നട അടയ്ക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |