ബംഗളുരു: കർണാടക മുഖ്യമന്ത്രിയാരാണെന്ന് തീരുമാനിക്കുന്ന നിർണായക യോഗം നടക്കാനിരിക്കെ ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കി കർണാടക പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാർ.
ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരിക്കെയാണ് ഡൽഹിയാത്രയിൽ നിന്ന് ശിവകുമാർ പിൻമാറിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് ശിവകുമാർ നൽകുന്ന വിശദീകരണം.
അതേസമയം തനിക്ക് 135 എം.എൽ.എമാരുടെ പിന്തുണ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞു. കർണാടകയിൽ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്ക് നൽകിയ വാക്ക് പാലിച്ചുവെന്നും ശിവകുമാർ പറഞ്ഞു.
എന്നാൽ തനിക്ക് എം.എൽ.എമാരൊന്നും ഇല്ലെന്നും 135 കോൺഗ്രസ് എം.എൽ.എമാരാണുള്ളതെന്നും അദ്ദേഹം പിന്നീട് തിരുത്തി. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾക്കായി മുതിർന്ന നേതാവ് സിദ്ധരാമയ്യ ഇന്ന് ഡൽഹിയിലെത്തിയിരുന്നു. കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിൽ പങ്കെടുത്ത എ.ഐ,സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല, എ.ഐ.സി.സി നിയോിച്ച മൂന്നംഗ നിരീക്ഷകർ എന്നിവരും ഡൽഹിയിൽ എത്തി. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |