പൊൻകുന്നം: ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ച രാമപുരം സ്റ്റേഷനിലെ എസ്.ഐ ജോബി ജോർജിന് കണ്ണീരോടെ ആദരാഞ്ജലിയർപ്പിച്ച് സഹപ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും. എല്ലാവർക്കും പ്രിയപ്പെട്ട ജോബിയുടെ അപ്രതീക്ഷിത വിയോഗം നാടിനെയൊന്നാകെ സങ്കടക്കടലിലാഴ്ത്തി. ഭൗതികദേഹം പൊൻകുന്നം ഇരുപതാംമൈൽ വാഴേപ്പറമ്പിലെ കുടുംബവീട്ടിലേക്ക് എത്തിക്കുമ്പോൾ അലമുറയിട്ട് കരഞ്ഞ അമ്മ അന്നക്കുട്ടിയേയും ഭാര്യ ബിന്ദുവിനേയും മകൾ അൽഫോൻസയേയും എന്തു പറഞ്ഞ് ആശ്വസിപ്പക്കണമെന്നറിയാത്ത അവസ്ഥയിലായിരുന്നു മറ്റ് ബന്ധുക്കളും നാട്ടുകാരും.
ഏറെ പ്രിയപ്പെട്ട സഹപ്രവർത്തകന് അവസാന സല്യൂട്ട് നൽകാൻ നീറുന്ന മനസോടെ ഉദ്യോഗസ്ഥരും കാത്തു നിന്നു.
കാരിത്താസ് ആശുപത്രി മോർച്ചറിയിൽ നിന്ന് തിങ്കളാഴ്ച ഉച്ചയോടെ കോട്ടയം പൊലീസ് ക്ലബിലും തുടർന്ന് രാമപുരം സ്റ്റേഷനിലും പൊതുദർശനത്തിന് ശേഷം വൈകിട്ടാണ് മൃതദേഹം കുടുംബവീട്ടിലെത്തിച്ചത്.
ജോബിയുടെ ജ്യേഷ്ഠൻ ജില്ലാപൊലീസ് മേധാവിയുടെ ഓഫീസിലെ സീനിയർ ക്ലാർക്ക് ജോർട്ടി ജോർജും അനുജൻ ജോളി ജോർജും സങ്കടമടക്കി ഒപ്പമുണ്ടായിരുന്നു.
മന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ജോബിയുടെ ഭാര്യ ബിന്ദുവിനെയും മകൾ അൽഫോൻസയെയും ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. കുടുംബവീട്ടിൽ അനുജൻ ജോളി ജോർജാണ് താമസിച്ചിരുന്നത്. ജോബി താമസിച്ചിരുന്നത് കുടുംബവീടന് സമീപമുള്ള മറ്റൊരു വീട്ടിലായിരുന്നു.
ഈ മാസം നാലിന് യു.കെയിലേക്ക് പോയ ജോളി സഹോദരന്റെ മരണവാർത്തയറിഞ്ഞ് ഇന്നലെ മടങ്ങിയെത്തി.
പൊലീസ് ക്ളബിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും രാമപുരം സ്റ്റേഷനിൽ മന്ത്രി റോഷി അഗസ്റ്റിനും പാലാ ഡിവൈ.എസ്.പി എ.ജെ.തോമസും അന്തിമോപചാരമർപ്പിച്ചു. ഇന്ന് രാവിലെ 11ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |