ന്യൂഡൽഹി : കർണാടകയിലെ കോൺഗ്രസ് പ്രകടനപത്രികയിൽ ബജ്‌രംഗ്‌ദളിനെ പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്‌ത് അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച മാനനഷ്‌ടക്കേസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് പഞ്ചാബിലെ കോടതിയുടെ സമൻസ്. നൂറുകോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബജ്‌രംഗ്‌ദൾ ഹിന്ദുസ്ഥാൻ സംഘടന നേതാവ് ഹിതേഷ് ഭരദ്വാജ് സമർപ്പിച്ച ഹർജിയിലാണ് പഞ്ചാബിലെ സംഗ്‌രൂർ ജില്ലാ കോടതിയുടെ നടപടി. മല്ലികാർജ്ജുൻ ഖാർഗെ ജൂലായ് 10ന് ഹാജരാകണം.
കർണാടകയിൽ ഭരണത്തിലെത്തിയാൽ ബജ്‌രംഗ്‌ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തെയും ഹർജിയിൽ ചൂണ്ടിക്കാട്ടി. ബജ്‌രംഗ്‌ദളിനെ ദേശദ്രോഹ സംഘടനകളുമായി താരതമ്യം ചെയ്‌ത് അപകീർത്തിപ്പെടുത്തി. രാജ്യത്ത് വിദ്വേഷം പടർത്തുന്ന സംഘടനകളെ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗമെന്ന വ്യത്യാസമില്ലാതെ നിരോധിക്കുമെന്ന് കോൺഗ്രസ് പറയുന്നിടത്ത് ബജ്‌രംഗ്‌ദളിനെയും ഉൾപ്പെടുത്തിയതിനെ ഹർജിയിൽ ചോദ്യം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |