പനജി : ഈ വർഷം ഒക്ടോബറിൽ ഗോവയിൽ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിൽ മത്സര ഇനമായി കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ ഉൾപ്പെടുത്തി.2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. ഇരുപതോളം സംസ്ഥാനങ്ങളിൽ കളരിപ്പയറ്റ് ഫെഡറേഷന് ഘടകങ്ങളുണ്ട്.
2020 -ൽ ആസാമിൽ നടന്ന ഖേലോ ഇന്ത്യ ഗെയിംസിലും കളരിപ്പയറ്റിനെ പ്രദർശന ഇനമായി കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം 2021ൽ ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും, 2022-ൽ ഗ്വാളിയോറിൽ നടന്ന യൂത്ത് ഗെയിംസിലും മത്സര ഇനമായി ഉൾപ്പെടുത്തി. ഈ മത്സരങ്ങളിൽ 200 അഭ്യാസികൾ പങ്കെടുക്കുകയും ചെയ്തു.
ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് അഭ്യാസികൾ നേടിയ 15 സ്വർണമെഡലുകൾ കേരളത്തെ മെഡൽപ്പട്ടികയിൽ 19ാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്ത് എത്തിച്ചിരുന്നു. 2022ൽ കളരിപ്പയറ്റിന് എട്ട് സ്വർണ മെഡലുകൾ ലഭിച്ചിരുന്നു.
കളരിപ്പയറ്റിനെ ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ നിരന്തരമായ ആവശ്യത്തിന് പിൻതുണയുമായി ഇതര സംസ്ഥാനങ്ങൾ ശക്തമായ സമ്മർദ്ദം കേന്ദ്ര സർക്കാരിൽ ചെലുത്തിയിട്ടും കേരളത്തിൽ നിന്നും ഒരു ശുപാർശയും ഉണ്ടായിരുന്നില്ല.
കേന്ദ്രകായിക മന്ത്രാലയത്തിന്റെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷ പി.ടി ഉഷയുടെയും സൂക്ഷ്മ നിരീക്ഷണം കളരിപ്പയറ്റിനെ മത്സരയിനമായി ഉൾപ്പെടുത്തുന്നതിന് ഏറെ സഹായകമായെന്ന് ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ പൂന്തുറ സോമൻ പറഞ്ഞു. ദേശീയ തലത്തിലെ ഈ അംഗീകാരം കളരിപ്പയറ്റിന് അന്തർദ്ദേശീയ മത്സരങ്ങളിലേയ്ക്കുള്ള വാതിൽ തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |