തിരുവനന്തപുരം: വിവാദപരമ്പരകൾക്കിടെ രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷം ഇന്ന്. സാങ്കേതികമായി മൂന്നാം വർഷത്തിലേക്കാണെങ്കിലും 2016 ൽ ഏറ്റെടുത്ത വികസന - ക്ഷേമപദ്ധതികളുടെ തുടർച്ച എട്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഭവനപദ്ധതികൾ, പട്ടയങ്ങൾ, വിലക്കയറ്റം പിടിച്ചുനിറുത്തൽ, റോഡ് - സ്‌കൂൾ - ആശുപത്രി വികസനം, പെൻഷൻ വിതരണം തുടങ്ങി കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങളെത്തിയിട്ടുണ്ട്. ദേശീയ പാത വികസനത്തിൻറെ വേഗതയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സർവേയും സർക്കാരിന്റെ നേട്ടങ്ങളാണ്. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ തദ്ദേശമന്ത്രിസ്ഥാനത്തേക്ക് എം ബി രാജേഷിനെ കൊണ്ട് വന്നതുമാണ് മന്ത്രിസഭയിലുണ്ടായ മാറ്റം.
എന്നാൽ, ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് മുതൽ എഐ ക്യാമറ വരെ എത്തി നിൽക്കുന്ന വിവാദങ്ങളും സർക്കാരിനെ വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. അധികാരമേറ്റ് രണ്ട് വർഷം പിന്നിടുമ്പോഴും സർക്കാരിന് പ്രതീക്ഷിച്ചത്രയും ഉയരാൻ സാധിച്ചിട്ടില്ല. സിൽവർ ലൈൻ വിവാദങ്ങൾക്കിടെ കോൺഗ്രസിന്റെ കുത്തകമണ്ഡലമായ തൃക്കാക്കരയിൽ തോൽവി രുചിച്ചതോടെ കെ റെയിലിൽ നിന്ന് സർക്കാർ കുറച്ച് പിന്നാക്കം പോയി. ഇതിനിടയിൽ സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ കേസുമായി വീണ്ടും കേന്ദ്ര ഏജൻസികൾ എത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കി.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം ശിവശങ്കർ വീണ്ടും ജയിലായി. ഇതു പ്രതിപക്ഷത്തിന്റെ ആയുധമായതിനിടയിലാണ് രണ്ടാം സർക്കാരിൻറെ രണ്ടാം ബഡ‌്‌ജറ്റ് വരുന്നത്. ഇന്ധന സെസും ഭൂമിയുടെ ന്യായവിലയും വർദ്ധിച്ചതോടെ പ്രതിഷേധം ആളിക്കത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും വഴിനീളെ കരിങ്കൊടി പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. നിയമസഭയിലും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം സർക്കാരിന് നേരെ ഉയർന്നു. സഭാസമ്മേളനം വെട്ടിച്ചുരുക്കി പ്രതിഷേധത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച സർക്കാരിന് മുന്നിലേക്കാണ് എഐ ക്യാമറ വിവാദം ഇടിത്തീപോലെ വന്നുപെട്ടത്. സർക്കാരിനെതിരെ ആയിരിന്നു ആദ്യത്തെ അഴിമതി ആരോപണമെങ്കിൽ പിന്നീടത് മുഖ്യമന്ത്രിയുടെ വീട്ടിൽ വരെ എത്തി.
മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് ബന്ധമുള്ള കമ്പനിക്കാണ് കരാർ നൽകിയതെന്ന വിവരം പുറത്ത് വന്നെങ്കിലും പ്രതിരോധിക്കാൻ പിണറായിവിജയൻ തയ്യാറായില്ല. പതിവ് പോലെ സർക്കാരിനേയും പാർട്ടിയേയും പ്രതിരോധിക്കാൻ അരയും തലയും മുറുക്കി പാർട്ടി നേതൃത്വം രംഗത്തിറങ്ങി. എന്നിട്ടും ക്യാമറ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
ആദ്യസർക്കാരിനെ താരതമ്യം ചെയ്യുമ്പോൾ രണ്ടാം സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന വിമർശനമാണ് രണ്ടാം വാർഷിക വേളയിലും കാണാൻ കഴിയുന്നത്. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പായത് കൊണ്ട് കൂടുതൽ ജനകീയ ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുമെന്നാണ് പാർട്ടി അണികളുടെ വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |