തിരുവനന്തപുരം: നിയമവിരുദ്ധമായി ഒപ്പുവച്ച നാല് വൈദ്യുതി കരാറുകൾ റദ്ദാക്കിയ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിനെതിരെ കെ.എസ്.ഇ.ബി.
കരാർ തുടരാൻ അനുവദിച്ചില്ലെങ്കിൽ ലോഡ്‌ഷെഡ്ഡിംഗ് അനുവദിക്കണമെന്ന അപേക്ഷ റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കാനാണ് ആലോചന.
2013ൽ സംസ്ഥാനസർക്കാർ അനുമതിയോടെ ഒപ്പുവച്ച 865മെഗാവാട്ടിന്റെ കരാറുകളിൽ നിയമവിരുദ്ധമെന്ന് കണ്ടെത്തിയ
ജിൻഡാൽ പവർ ലിമിറ്റഡിന്റെ 150 മെഗാവാട്ട്, ജാബുവ പവറിന്റെ 100 മെഗാവാട്ട്, ജിൻഡാൽ ഇന്ത്യ തെർമൽ പവറിന്റെ 100 മെഗാവാട്ട്, ജാബുവ പവറിന്റെ 115 മെഗാവാട്ട് വൈദ്യുതി കരാറുകൾക്കാണ് കമ്മിഷൻ അനുമതി നിരാകരിച്ചത്.
റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാൻ 15 ദിവസത്തെ സമയമുണ്ട്. അതിനുള്ളിൽ ഉത്തരവിനെതിരെ കേന്ദ്ര വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനും അനിവാര്യമെങ്കിൽ ലോഡ്ഷെഡ്ഡിംഗിന് മുൻകൂർ അനുമതി തേടാനും പുതിയ വൈദ്യുതികരാറുകൾക്ക് സംസ്ഥാനസർക്കാരിന്റെ അനുമതി തേടാനുമാണ് കെ.എസ്.ഇ.ബി നീക്കം.
കരാറുകൾ റദ്ദാക്കിയതോടെ സംസ്ഥാനത്ത് 350മെഗാവാട്ടിന്റെ കമ്മിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി പറയുന്നു. 4.29 രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയിരുന്നത്. 25 വർഷത്തെ കരാർ എട്ടുവർഷം പിന്നിട്ടിരിക്കെ റദ്ദാക്കാനൊരുങ്ങുമ്പോൾ വൻ നഷ്ടപരിഹാരം നൽകേണ്ടിവരും. കരാർമൂലം 800കോടിയുടെ നഷ്ടമുണ്ടാകുമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് ശരിയല്ല. കുറഞ്ഞ നിരക്കിലാണ് വൈദ്യുതി കിട്ടുന്നത്. പുതിയ കരാർ ഒപ്പുവച്ചാൽ കൂടിയ നിരക്ക് നൽകേണ്ടിവരും തുടങ്ങിയ കാര്യങ്ങളാണ് വിവാദ കരാർ നിലനിറുത്താനായി കെ.എസ്.ഇ.ബി മുന്നോട്ടുവയ്ക്കുന്നത്.
എന്നാൽ,വിവാദ കരാർ മൂലം കെ.എസ്.ഇ.ബിക്കും സർക്കാരിനും 800കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ കെ.എസ്.ഇ.ബിയും അംഗീകരിച്ചതാണെന്നും ഇപ്പോൾ അത് ശരിയല്ലെന്ന് പറയുന്നതിന് പിന്നിലെ യുക്തി മനസിലാകുന്നില്ലെന്നുമാണ് സർക്കാർ നിരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |