കോഴിക്കോട്: ശബരിമലയിലെ സ്വർണപ്പാളി വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാ താരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി നടനും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ ദേവൻ. സുരേഷ് ഗോപിയുടേത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ വ്യക്തമാക്കി. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവൻ ചൂണ്ടിക്കാട്ടി.
ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുമെന്ന് തോന്നുന്നില്ല. മാദ്ധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തിൽ ജാഗ്രത കാണിക്കുന്നത്. ശബരിമലയിലേത് വിവാദമല്ല, പകൽക്കൊള്ളയാണ്. ശബരിമലയിൽ മാത്രമല്ല, മറ്റു ക്ഷേത്രങ്ങളിലും കൊള്ള നടന്നു. കൊള്ള നടത്തുന്നവർ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ശരിയാവില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും ദേവൻ പറഞ്ഞു.
ഭൂട്ടാൻ വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടന്മാരുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തുന്നത് ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാൻവേണ്ടിയാണെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. ഇന്നലെ പാലക്കാട് നടന്ന കലുങ്ക് സംവാദത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 'സ്വർണത്തിന്റെ വിഷയം മുക്കാൻവേണ്ടിയാണോ സിനിമാരംഗത്തുള്ള രണ്ടുപേരെ വീണ്ടും ത്രാസിൽകേറ്റി അളക്കാൻ കേരള ജനതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്?. അതിനെസംബന്ധിച്ച് എൻഐഎ, ഇഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതുകൊണ്ട് കേന്ദ്രമന്ത്രിസഭയിൽ ഇരുന്നുകൊണ്ട് അതിനെക്കുറിച്ച് പറയാൻ പാടില്ല. സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |