പത്തനംതിട്ട : പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ കേസിൽ ഇടനിലക്കാരൻ കുമളി ആനവിലാസം അയ്യപ്പൻ കോവിൽ സ്വദേശി ചന്ദ്രശേഖരനെ (കണ്ണൻ - 33) വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂൺ 3 വരെ റിമാൻഡ് ചെയ്തു.
പൂജാരി തൃശൂർ തെക്കേക്കാട്ടു മഠത്തിൽ നാരായണൻ തിരുമേനിയേയും ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട്ടുകാരെയും വനവികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയത് ചന്ദ്രശേഖരനാണെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഘത്തിൽ നിന്ന് കോർപ്പറേഷനിലെ ജീവനക്കാർക്കൊപ്പം 3000രൂപ കൈപ്പറ്റിയതായി ഇയാൾ സമ്മതിച്ചു. മൂന്നു ദിവസം ചന്ദ്രശേഖരന്റെ വീടും പരിസരവും നിരീക്ഷിച്ചാണ് അറസ്റ്റു ചെയ്തതെന്ന് റേഞ്ച് ഓഫീസർ ജി.അജികുമാർ പറഞ്ഞു. പച്ചക്കാനം എസ്.എച്ച്.ഒ കെ.ജയപ്രകാശിന്റെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പിടിയിലായവർ മൂന്നായി. കേരളാഫോറസ്റ്റ് ആക്ടും, വന്യജീവി സംരക്ഷണ നിയമ പ്രകാരവുമാണ് കേസ്. മുഖ്യപ്രതി നാരായണൻ തിരുമേനി ഉൾപ്പടെ ആറുപേർ ഒളിവിലാണ്. നാരായണൻ തിരുമേനിയുടെ ഫോൺ സ്വിച്ച് ഓഫാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ തമിഴ്നാട്ടിൽ അന്വേഷണം തുടരുകയാണ്.
പൊലീസും കസ്റ്റഡിയിൽ വാങ്ങും
വനപാലകർ ആദ്യം പിടികൂടിയ കെ.എഫ്.ഡി.സി ഗവി ഡിവിഷനിലെ സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ (51), വർക്കർ സാബുമാത്യു (49) എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മൂഴിയാർ പൊലീസ് റാന്നി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ചന്ദ്രശേഖരനെയും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് മൂഴിയാർ എസ്.എച്ച്.ഒ കിരൺ വി.എസ് പറഞ്ഞു. ഇവരുടെ മോബൈലുകൾ കേന്ദ്രീകരിച്ചുളള അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വനത്തിൽ അതിക്രമിച്ച് കടക്കൽ, മതസ്പർദ്ധ ഉണ്ടാക്കുന്ന പ്രവർത്തനം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മൂഴിയാർ പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |