ന്യൂഡൽഹി : നുണപരിശോധനയ്‌ക്കുളള ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ വെല്ലുവിളി ഏറ്രെടുത്ത് ജന്തർ മന്ദറിൽ സമരം തുടരുന്ന ഗുസ്‌തി താരങ്ങൾ. വിനേഷ് ഫോഗട്ടും, ബജ്‌രംഗ് പുനിയയും നുണപരിശോധനയ്‌ക്ക് തയ്യാറായാൽ താനും മുന്നോട്ടുവരുമെന്ന് ബ്രിജ് ഭൂഷൺ ശരൺ വെല്ലുവിളിച്ചതിനെ തുടർന്നാണ് ഗുസ്‌തി താരങ്ങൾ പ്രതികരിച്ചത്. സമരം നടത്തുന്ന തങ്ങൾ മാത്രമല്ല, ലൈംഗിക പീഡനത്തിനിരയായ ഏഴ് താരങ്ങളും നുണപരിശോധനയ്‌ക്ക് തയ്യാറാണെന്ന് വിനേഷ് ഫോഗട്ടും, ബജ്‌രംഗ് പുനിയയും ജന്തർ മന്ദറിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി മേൽനോട്ടത്തിലായിരിക്കണം നുണപരിശോധനയെന്നും, തത്സമയം സംപ്രേഷണം ചെയ്യണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ മാത്രമേ രാജ്യത്തിന്റെ പെൺമക്കളോട് ബ്രിജ് ഭൂഷൺ കാട്ടിയ ക്രൂരത എന്തെന്ന് രാജ്യം അറിയുകയുളളു. ജനങ്ങളെ തെറ്രിദ്ധരിപ്പിക്കാൻ ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ശ്രമിക്കുന്നു. നുണപരിശോധന നടത്തണമെന്ന നിലപാട് മേയ് 10ന് തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും ഗുസ്‌തി താരങ്ങൾ കൂട്ടിച്ചേർത്തു.
സമരം രണ്ടാം മാസത്തിലേക്ക് ; ഇന്ന് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച്
ലൈംഗിക പീഡന പരാതികളിൽ ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്‌തി താരങ്ങൾ ഏപ്രിൽ 23ന് ജന്തർ മന്ദറിൽ ആരംഭിച്ച സമരത്തിന് ഇന്ന് ഒരു മാസം പൂർത്തിയാകുകയാണ്. ഇതിന്റെ ഭാഗമായി ഗുസ്‌തി താരങ്ങളും കർഷകരും ജന്തർ മന്ദറിൽ നിന്ന് ഇന്ത്യ ഗേറ്റിലേക്ക് ഇന്ന് മെഴുകുതിരികൾ തെളിച്ച് പ്രകടനം നടത്തും. വൈകിട്ട് അഞ്ചിന് തീരുമാനിച്ചിരിക്കുന്ന പ്രകടനത്തിന് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ലെങ്കിലും, പ്രകടനവുമായി മുന്നോട്ടുപോകാനാണ് സമരക്കാരുടെ തീരുമാനം. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന മേയ് 28ന് പാർലമെന്റ് വളയാനും, ഖാപ് പഞ്ചായത്ത് സംഘടിപ്പിക്കാനും വനിതാ കർഷകർ തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |