തിരുവനന്തപുരം: അടുത്തമാസം ഏഴുമുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച സമരം പിൻവലിക്കില്ലെന്ന് ബസുടമകൾ അറിയിച്ചു. സമരം സംബന്ധിച്ച് ബസുടമകളുമായി മന്ത്രി ഇന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടു. തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങൾക്ക് ചർച്ചയിൽ മന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്നും ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്നും ബസുടമകൾ ആരോപിക്കുന്നു.
വിദ്യാർത്ഥികളുടെ കൺസഷൻ അഞ്ച് രൂപയാക്കണം, കൺസഷൻ നിരക്ക് ടിക്കറ്റിന്റെ അമ്പത് ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിറുത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്. ബസ് ഓണേഴ്സ് സംയുക്ത സമരസമിതിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അതേസമയം, സ്വകാര്യ ബസ് സമരത്തെ ഗതാഗത മന്ത്രി ആന്റണി രാജു തള്ളിക്കളഞ്ഞു. സമരത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.മദ്ധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന സമയത്തുതന്നെ സമരം നടത്താനുള്ള ബസ് ഉടമകളുടെ തീരുമാനം സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |