പാലക്കാട്: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. ബസുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ജൂലായ് 22 മുതൽ അനിശ്ചിതകാലത്തേയ്ക്ക് സർവീസ് നിർത്തിവയ്ക്കുമെന്നാണ് സംയുക്ത സമിതി അറിയിച്ചിരിക്കുന്നത്.
പതിനഞ്ച് വർഷം മുമ്പ് സംസ്ഥാനത്തുണ്ടായിരുന്നത് 32,000 സ്വകാര്യ ബസുകളായിരുന്നുവെങ്കിൽ ഇപ്പോൾ സർവീസ് നടത്തുന്നത് 8,000 ബസുകൾ മാത്രമാണ്. സാമ്പത്തിക നഷ്ടം കാരണം ബസുകൾ തുച്ഛവിലയ്ക്ക് വിറ്റ് ഈ മേഖലയോട് വിടപറയുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് റിപ്പോർട്ട്. വായ്പയെടുത്തും മറ്റും പുതിയ ബസ് വാങ്ങിയാലും നഷ്ടത്തിലാകുമോയെന്ന ആശങ്കയാണ് ഇതിന് കാരണം.
സ്പീഡ് ഗവർണർ, ജി.പി.എസ്, ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസുൾപ്പെടെ ഗതാഗതവകുപ്പിന്റെ അപ്രായോഗിക നടപടികളടക്കം വിനയായെന്നും ബസുടമകൾ പറയുന്നു. ഇലക്ട്രിക് സ്കൂട്ടറുകളും കാറും വ്യാപകമായതോടെ യാത്രക്കാർ നന്നേ കുറഞ്ഞു. വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ചാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല. ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് മാറ്റിക്കൊടുക്കുന്നതും തിരിച്ചടിയാവുകയാണെന്നും ബസുടമകൾ ആരോപിക്കുന്നു. കൊവിഡ് കാലത്ത് മാത്രം സർവീസ് നിർത്തിയത് നാലായിരത്തോളം ബസുകളാണ്. കാലാവധി കഴിയാറായ ബസുകൾ ആക്രി വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽമേഖലകൾ തേടുന്നവരും നിരവധിയാണ്. ഒന്നോ രണ്ടോ ബസുകൾ മാത്രമുള്ളവരാണ് ഇക്കൂട്ടത്തിൽ ഏറെയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |