ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ നിന്ന് വീണ്ടും ദുഃഖവാർത്ത. പാർക്കിലെ ജ്വാല എന്ന ചീറ്റ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങൾ കൂടി ചത്തു. എട്ടാഴ്ച പ്രായമുണ്ടായിരുന്ന ചീറ്റക്കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവ് മൂലമാണ് ചത്തത് എന്നാണ് വിവരം. ജ്വാല പ്രസവിച്ച നാല് ചീറ്റക്കുഞ്ഞുങ്ങളിൽ ഒന്നിന് രണ്ട് ദിവസം മുൻപ് ജീവൻ നഷ്ടമായിരുന്നു. പിന്നാലെയാണ് രണ്ട് കുഞ്ഞുങ്ങൾ കൂടി ചത്തതായി കുനോ നാഷണൽ പാർക്കിൽ നിന്ന് വാർത്തയെത്തുന്നത്. ശേഷിക്കുന്ന ചീറ്റക്കുഞ്ഞിനെ പാൽപൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപാണ് ജ്വാല നാല് ചീറ്റക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. എഴുപത് വർഷത്തിന് ശേഷമായിരുന്നു രാജ്യത്ത് വീണ്ടും ചീറ്റക്കുഞ്ഞുങ്ങൾ ജനിച്ചത്.
അതേസമയം രണ്ടാഴ്ച മുൻപ് കുനോയിൽ ദക്ഷ എന്ന് പേരിട്ട പെൺ ചീറ്റ ചത്തിരുന്നു. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് മരണ കാരണം. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. അസുഖം ബാധിച്ചാണ് ഇവ ചത്തത്. ഇപ്പോൾ ഇന്ത്യയിൽ ജനിച്ച മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തതോടെ ആകെ ചത്ത ചീറ്റകളുടെ എണ്ണം ആറായി. കഴിഞ്ഞ മാസമാണ് ഉദയ് എന്ന ചീറ്റ കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തത്. സാഷ എന്ന പെൺചീറ്റപ്പുലി വൃക്കരോഗം മൂലം നേരത്തെ ചത്തിരുന്നു.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യ നമീബിയയിൽ നിന്നും അഞ്ച് പെണ്ണും മൂന്ന് ആണും ഉൾപ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്ന് വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |