കൊണ്ടോട്ടി: സഹോദരന്റെ മരണത്തിന് കാരണമായ മാലിന്യ പ്ളാന്റിനെതിരെ
നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പത്ര,സാംസ്‌കാരിക പ്രവർത്തകൻ പഞ്ചായത്ത്
ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ചു.കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെയാണ് (57) പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാവിലെ
കണ്ടെത്തിയത്..
പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കണമെന്ന റസാഖിന്റെ പരാതി പഞ്ചായത്ത് തള്ളിയതിലെ പ്രതിഷേധമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റസാഖിന്റെ പിതൃസഹോദരൻ ജമാൽ പറഞ്ഞു. പഞ്ചായത്തിന് നൽകിയ പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിലായിരുന്നു മൃതദേഹം.
ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചാണ് മാർച്ച് 20ന് അഹമ്മദ് ബഷീർ മരിച്ചത്. 2019 മുതൽ വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ചൂണ്ടിക്കാണിച്ച് താൻ നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് പറഞ്ഞ് റസാഖ് പല തവണ വാർത്താസമ്മേളനം നടത്തിയിരുന്നു.
സി.പി.എം അനുഭാവികളായ റസാഖും ഭാര്യയും വീടും സ്ഥലവും ഇ.എം.എസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്ക് മക്കളില്ല. എൽ.ഡി.എഫ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. പ്രാദേശിക എൽ.ഡി.എഫ് നേതൃത്വവുമായി അകൽച്ചയിലായിരുന്നു റസാഖ്.ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന പ്ളാന്റിനെതിരെ ജനങ്ങൾക്കിടയിൽ എതിർപ്പ് ശക്തമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയും പ്ളാന്റിനെതിരെ റസാക്ക് നിലപാടെടുത്തിരുന്നു. കഴിഞ്ഞ ദിവസം റസാഖ് തിരുവനന്തപുരത്തേക്ക് പോയിരുന്നു.
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് റസാഖിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ ഉച്ചയോടെ പുളിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തി. യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചും പഞ്ചായത്തിനുള്ളിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വർത്തമാനം ദിനപത്രത്തിൽ കോ ഓർഡിനേറ്റിംഗ് എഡിറ്ററായി പ്രവർത്തിച്ച റസാഖ് തിരക്കഥാകൃത്ത് ടി.എ.റസാഖിന്റെ ഭാര്യയുടെ സഹോദരനാണ്. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ ടി.വി ചാനലും നടത്തിയിരുന്നു. കൊണ്ടോട്ടിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വര പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു.
''2019 മുതലേ പഞ്ചായത്ത് അധികൃതർക്കും മന്ത്രിമാർക്കും കളക്ടർക്കും അഹമ്മദ് ബഷീർ പരാതി നൽകിയിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ രണ്ട് പേരെയാണ് നഷ്ടമായത്. '
-ജമാൽ,പിതൃസഹോദരൻ
'2019ൽ യു.ഡി.എഫ് ഭരണസമിതിയാണ് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിന് അനുമതി നൽകിയത്.. 2021ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം പ്ലാന്റിനെതിരെ നടപടിക്കൊരുങ്ങിയപ്പോൾ എം.എസ്.എം.ഇ ആക്ട് പ്രകാരം അവർ അനുമതി വാങ്ങി. ഇതോടെ പഞ്ചായത്തിന് ഇടപെടാൻ അധികാരമില്ലാതായി.'
-കെ.കെ.മുഹമ്മദ് ,
പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |