ത്രിശങ്കു സിനിമയിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ജയ് ഉണ്ണിത്താൻ സംസാരിക്കുന്നു
പേര് ജയകൃഷ്ണൻ ഉണ്ണിത്താൻ. സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർ ജെ.കെ എന്നു വിളിച്ചു. മുംബയ് ജീവിതത്തിൽ ജയ് എന്ന വിളി കേട്ടു. അർജുൻ അശോകനും അന്ന ബെന്നും നായകനും നായികയുമായി അഭിനയിക്കുന്ന ത്രിശങ്കു സിനിമയുടെ ടൈറ്റിൽ കാർഡിൽ സംഗീതം, പശ്ചാത്തല സംഗീതം എന്നു തെളിയുമ്പോൾ പേര് ജയ് ഉണ്ണിത്താൻ എന്ന് വായിക്കാം.
നവാഗതരുടെ സിനിമ
ത്രിശങ്കു ഒരുപാട് പേരുടെ ആദ്യ സിനിമയാണ്. സംവിധായകൻ അച്യുത് വിനായക്, നിർമ്മാതാവ് വിഷ്ണു ശ്യാമപ്രസാദ്, ക്ലോക് ടവർ പിക്ചേഴ്സ്, പ്രധാന നിർമ്മാതാക്കളായ മാച്ച്ബോക്സ് പിക്ചേഴ്സിന്റെ ആദ്യ പ്രാദേശിക സിനിമ, അങ്ങനെ പ്രത്യേകത ഒരുപാടുണ്ട്. അന്ധാദുൻ, മോണിക്കാ ഓ മൈ ഡാർലിങ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ബോളിവുഡ് നിർമാതാക്കളാണ് അവർ .ശ്യാമപ്രസാദിന്റെ കാസിമിന്റെ കടൽ എന്ന ചിത്രത്തിൽ ഞാൻ സംഗീതം ഒരുക്കിയിട്ടുണ്ട്.എന്നാൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമ ത്രിശങ്കു ആണ്. 2021ൽ ആണ് ഞാൻ ത്രിശങ്കുവിന്റെ ജോലി തുടങ്ങുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് ഒരുപാട് തടസങ്ങൾ നേരിട്ടതിനാൽ നീണ്ടു പോയി. അവസാനം എല്ലാം ഒഴിഞ്ഞ് ത്രിശങ്കു ലക്ഷ്യത്തിൽ എത്തിയതിൽ ഞങ്ങൾ എല്ലാവർക്കും സന്തോഷമുണ്ട്. ഒരു സ്റ്റുഡിയോയിൽ ഇതുവരെ വർക്ക് ചെയ്തിട്ടില്ലായിരുന്നു. ആദ്യമായി സ്റ്റുഡിയോയിൽ ആരെയും അസിസ്റ്റ് ചെയ്യാതെ സംഗീത സംവിധായകനായി തന്നെ ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
എന്നും സംഗീതം
തിരുവനന്തപുരം ആണ് നാട് . അച്ഛൻ കെ.ബി ഉണ്ണിത്താൻ. അമ്മ പരേതയായ ഉഷ ബി. ഉണ്ണിത്താൻ. ചേച്ചി സംഗീത ഇൻഡോർ െഎ.െഎ.എമ്മിൽ അസിസന്റ് പ്രൊഫസർ. ഭർത്താവ് സി.പി. ശ്രീഹർഷൻ കേരളകൗമുദിയിൽ രാഷ്ട്രീയ ലേഖകനാണ്. ഞാൻ പഠനം കഴിഞ്ഞ് സോഫ്ട് വെയർ എൻജിനിയറായി ജോലി കിട്ടിയാണ് മുംബയിൽ പോകുന്നത്. മൂന്നാലു വർഷം ജോലി ചെയ്തു. അതിനുശേഷമാണ് സംഗീതലോകത്തേക്ക് ചുവട് വയ്ക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ പാട്ട് കമ്പോസ് ചെയ്യുന്നതിലെല്ലാം താത്പര്യമുണ്ടായിരുന്നു. സംഗീതത്തിൽ കരിയർ തുടങ്ങണം എന്ന് ആഗ്രഹം വിടാതെ പിന്തുടർന്നപ്പോൾ ജോലി രാജിവച്ച് മ്യൂസിക് സ്കൂളിൽഅദ്ധ്യാപകനായി. അതേ സ്കൂളിൽ തന്നെ മ്യൂസിക് പ്രൊഡക്ഷനും പിയാനോയും പഠിച്ചു. ശേഷം ഒരുപാട് ബാൻഡുകളുടെ കൂടെ ലൈവ് ഷോ ചെയ്യാൻ തുടങ്ങി. കെ.കെ, ഷാൻ, ജോനിതാ ഗാന്ധി, ആയുഷ്മാൻ ഖുറാന തുടങ്ങി ബോളിവുഡ് ഗായകരുടെ കൂടെ ഷോ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ശ്രുതി ഹാസന്റെ കൂടെയും സ്റ്റേജ് ഷോകൾ ചെയ്യാൻ കഴിഞ്ഞു. ജിംഗിൾസിന്റെയും ഭാഗമായിട്ടുണ്ട്.
പാട്ടും തിങ്ക് മ്യൂസിക്കും
അഞ്ചു പാട്ടുകളാണ് . നാലു പാട്ടുകൾ മനു മഞ്ജിത്തിന്റേത്. അച്യുത് വിനായകും കോ റൈറ്റർ അജിത് നായരും ചേർന്നാണ് ഒരുപാട്ട് പാട്ടു എഴുതിയത്. ജോനിതാ ഗാന്ധിയാണ് ഡാപ്പർ മാമ എന്ന ഗാനം പാടിയത്. ഡ്യൂയറ്റ് ഗാനം നിതിൻ രാജും നിത്യ മാമനും ചേർന്ന്. മധുവന്തി നാരായൺ ഒരു ഗാനം പാടി. ഞാനും കുറച്ച് കുട്ടികളുമായി ചേർന്ന് പാടിയ ഒരു പാട്ടുണ്ട്. നൂലാമാല എന്ന പാട്ട് വാണി രാജേന്ദ്ര, ശിവകാമി ശ്യാമപ്രസാദ്, കാഞ്ചന ശ്രീറാം എന്നിവർ ചേർന്നും പാടി.പാട്ട് കേട്ടപ്പോൾ തന്നെ തിങ്ക് മ്യൂസികിന് ഇഷ്ടപ്പെട്ടു.ഇതൊരു മ്യൂസിക്കൽ പ്രണയ സിനിമയാണ്. ഒപ്പം കോമഡി ചിത്രവും. അതുകൊണ്ട് പാട്ടുകളേക്കാൾ ആസ്വദിച്ചാണ് പശ്ചാത്തല സംഗീതം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |