നമ്മുടെ, സ്വന്തം കുഞ്ഞു വാൻ ഗോഗായി, സിദ്ധാർത്ഥ് മുരളിയെ ഞാൻ കാണുന്നു. ഒരു കുമ്പിൾ പാത്രത്തിലെ കടും നീല പശ്ചാത്തലത്തിലുള്ള വെള്ളപ്പൂക്കൾ, ആശുപത്രിക്കിടക്കയിലെ കൊവിഡ് രോഗി, ഭ്രമാത്മക ആകാശം, പൂക്കൾ, മനുഷ്യമുഖങ്ങൾ, കണ്ണീർപ്പാടങ്ങൾ...
അമ്മ ജയശ്രീക്കും അച്ഛൻ മുരളി തുമ്മാരുകുടിക്കുമൊപ്പം സിദ്ധാർത്ഥ് മുരളി
കലാകാരന് ഒരു സൗമ്യ ഹസ്തദാനം നൽകി പിരിയുവാനായി തിരുവനന്തപുരത്തെ റഷ്യൻ സാംസ്കാരികകേന്ദ്രത്തിന്റെ പടിക്കെട്ടിൽ ഞാൻ കാത്തിരിക്കുകയാണ്. ആളാരവത്തിന് ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. സിദ്ധാർത്ഥ് മുരളി പതുക്കെ കയറിവന്നു. അമ്മയോടൊപ്പം. കൈ നീട്ടിയപ്പോൾ ആരാ എന്ന ചോദ്യം. മകനേ, ഞാൻ... ബാക്കി അമ്മ പൂരിപ്പിച്ചു. മുകളിൽ മൂന്നാല് പേർക്ക് അവനോടൊപ്പം സെൽഫിയെടുക്കണം. സത്യം പറഞ്ഞാൽ, ഒന്നും ശ്രദ്ധിക്കാതെ, ഭ്രമാത്മക കാഴ്ചകൾക്കുള്ളിൽ അഭിരമിക്കുന്ന കലാകാരന്റെ പൊക്കം ഞാൻ ശ്രദ്ധിച്ചു. ദർബാർ ഹാളിൽ വർഷങ്ങൾക്ക് മുൻപ് കണ്ട ചിത്രങ്ങൾക്ക് ഒരാൾപൊക്കം കൂടിയിരിക്കുന്നു. മിഴിവ് കൂടിയിരിക്കുന്നു. ഉപയോഗിക്കുന്ന വർണങ്ങൾക്ക് പോലും ഭാവപ്പകർച്ച. വരകൾക്ക് സൂക്ഷ്മത. കാഴ്ചസദ്യയ്ക്ക് പുതിയ കൂട്ടുകൾ.
സമ്മർദ്ദങ്ങളുടെയും വെല്ലുവിളികളുടെയും ഒറ്റപ്പെടലിന്റെയും ലോകത്തിൽ നിന്നും സിദ്ധാർത്ഥ് മുരളി സ്വാതന്ത്ര്യം പ്രാപിക്കുന്നു.
എന്നെ, സ്കൂൾ വിദ്യാഭ്യാസകാലത്ത്, ചിത്രകലയുടെ മാസ്മരിക വീഥികളിലെത്തിച്ചത് ഡോ. കെ.ടി. രാമവർമ്മയും സാക്ഷാൽ ഗുരു നിത്യചൈതന്യയതിയുമാണ്. അവരാണ് എക്സ്പ്രഷനിസത്തിന്റെ സോദാഹരണ മാതൃകകൾ എനിക്ക് ചിത്രങ്ങളായി കാട്ടിത്തന്നത്. കാഴ്ചയിൽ കാണുംപടി പകർത്തുവാൻ ക്യാമറ മതി. അവ മനനം ചെയ്ത്, സത്ത ചേർത്ത്, ഉൾക്കാഴ്ചയോടെ വരകളായി പരിണമിക്കുമ്പോൾ ഈ ചിത്രങ്ങൾ ജനിക്കുന്നു. നമ്മുടെ, സ്വന്തം കുഞ്ഞു വാൻ ഗോഗായി, സിദ്ധാർത്ഥ് മുരളിയെ ഞാൻ കാണുന്നു. ഒരു കുമ്പിൾ പാത്രത്തിലെ കടും നീല പശ്ചാത്തലത്തിലുള്ള വെള്ളപ്പൂക്കൾ, ആശുപത്രിക്കിടക്കയിലെ കൊവിഡ് രോഗി, ഭ്രമാത്മക ആകാശം, പൂക്കൾ, മനുഷ്യമുഖങ്ങൾ, കണ്ണീർപ്പാടങ്ങൾ...
സിദ്ധാർത്ഥിന്റെ ചിത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം ഒരാട്ടിൻപറ്റത്തിന്റേതാണ്. പച്ച പരവതാനിയുടെയും നീലാകാശത്തിന്റെയും പശ്ചാത്തലത്തിൽ തൂവെള്ള നിറത്തിലുള്ള കുഞ്ഞാടുകളുടെ ഓമനത്തമുള്ള മുഖങ്ങൾ മനസിൽ പതിയുന്നത് മറ്റു ചില കാരണങ്ങളാലാണ്. രചനാകൗശലവും വൈഭവവും അപൂർവമായ ഉൾക്കാഴ്ചയും ഈ ചിത്രത്തിൽ അനുഭവിക്കാം. അനായാസമായ വരകളുടെ കൃത്യതയാർന്ന സങ്കലനം നമ്മുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കുന്ന ഓമനമുഖങ്ങളെ സൃഷ്ടിക്കുന്നു. കാഴ്ചയുടെ ചക്രവാളത്തിനപ്പുറം കുഞ്ഞുപൊട്ടുകളായി അവ മാറുന്നു. ഇത്തരമൊരു പെർസ്പക്ടീവ് സങ്കേതം അപൂർവ ചാരുത സമ്മാനിക്കുന്നു.
ഈയൊരു രചനാശൈലിയുടെ നാൾവഴികൾ ചോദിച്ചറിയാൻ, സിദ്ധാർത്ഥിന്റെ അമ്മയോട് സംസാരിക്കാൻ ഇടയായി. വാക്കുകൾക്കും ഇടറുന്ന മൗനങ്ങൾക്കുമിടയിൽ പൂരിപ്പിച്ച ഒരു സംഭവസാക്ഷ്യം! ഒരു നാൾ, സിദ്ധാർത്ഥ് സംസാരിക്കാത്ത കുട്ടിയായിരുന്നു. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുകയുമില്ല. അമ്മ നിരന്തരമായി പ്രേരിപ്പിച്ചും പ്രകോപിപ്പിച്ചുമൊക്കെ നീങ്ങിയ ഒരു ജീവിതവേളയിൽ - ഒരു യാത്രാമദ്ധ്യേ, കാറിന്റെ ഗ്ളാസിനപ്പുറം കണ്ട വലിയ ഒരാട്ടിൻകൂട്ടത്തെ ആദ്യമായി കൗതുകപൂർവം അവൻ നോക്കിക്കാണുന്നത് അമ്മ കണ്ടിരുന്നു. മനസിൽ പൂത്തിരി കത്തിയ നിമിഷം. വീണ്ടും കുറേക്കൂടി പോയപ്പോൾ വീണ്ടും ഒരു കൂട്ടം.അമ്മയെ തൊട്ട് കാണിച്ചത് ആ മകനായിരുന്നു. അന്ന് സന്ധ്യയ്ക്ക് സിദ്ധാർത്ഥ് അവ്യക്തമായ ആ വാക്ക് ഉച്ചരിച്ചു. ആട് - അതുവരെ സംസാരിക്കാത്ത കുട്ടി ആദ്യമായി. ഈ വെല്ലുവിളികളുടെ കടുത്ത സമ്മർദ്ദത്തിൽ മകനോടൊപ്പം അമ്മയ്ക്കും പ്രിയപ്പെട്ട പ്രതീക്ഷയായി ആ ആട്ടിൻപറ്റം വീണ്ടും വീണ്ടും പുനരാവിഷ്കരിച്ചു. അമ്മയുടെ കണ്ണുനീരോർമകൾ അവിടെ തീർന്നില്ല. കുഞ്ഞുനാളിൽ നിലയ്ക്കുന്ന ഒരു ഘടികാരത്തെ ധ്വനിപ്പിക്കുന്ന ഒരാംഗലേയ കവിത ചൊല്ലിച്ചൊല്ലി അമ്മ തളർന്നു. സിദ്ധാർത്ഥ് ശ്രദ്ധിക്കുന്നേയില്ല. ഘടികാരം നിന്നുകഴിഞ്ഞ് പിന്നെയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ, നിന്നപ്പോൾ സിദ്ധാർത്ഥ് ചിരിച്ചു. കുറച്ചുനാൾ കഴിഞ്ഞ്, ഒരു വൈകുന്നേരം പെട്ടെന്ന് ഈ നീളൻ കവിത സ്ഫുടമായി, മനസിൽ നിന്നോർത്ത് ചൊല്ലിയപ്പോൾ, ചുറ്റുമുള്ള ലോകത്തിൽ മഴവില്ലുകൾ നിറഞ്ഞു. വർത്തമാനകാല സംഭവവികാസങ്ങളോട് സൂക്ഷ്മമായി പ്രതികരിക്കുന്ന ഒരു പറ്റം ചിത്രങ്ങൾ ഈ പ്രദർശനത്തിലുണ്ടായിരുന്നു. 2018ലെ പ്രളയാനന്തര ലോകം ഗൂഢചിത്രങ്ങളിലൂടെ അനാവരണം ചെയ്യുന്ന കലാകാരന്റെ ഉൾക്കാഴ്ച മൂന്നാം മാനങ്ങളിലേക്ക് തെന്നിമാറുമ്പോൾ കാഴ്ചയുടെ നൊമ്പരമാകുന്നു. ശിഖരം മാത്രം കാണുംവിധം മുങ്ങിനിൽക്കുന്ന ശിവക്ഷേത്രം മുതൽ പ്രളയജലത്തിൽ നിന്ന് രക്ഷിച്ചെടുത്ത കുഞ്ഞുമായി ആർത്തവേഗത്തിൽ പായുന്ന പട്ടാളക്കാരനും തകരുന്ന വീടുകളും വള്ളത്തിൽ വന്ന മുക്കുവ രക്ഷകരും ഒക്കെ പ്രത്യക്ഷപ്പെടുന്ന അതിമനോഹരമായ കൊളാഷ് ചിത്രമാണിത്. താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസുകളിൽ നിന്നാകണം സിദ്ധാർത്ഥ് പ്രളയജലത്തെ കണ്ടിട്ടുണ്ടാവുക. മിന്നിമറയുന്ന ദൃശ്യമാദ്ധ്യമങ്ങളിലെ വ്യഥിതചിത്രങ്ങളും. അതുയർത്തിയ അനുരണനങ്ങൾ കാരുണ്യമായും സ്നേഹപാശങ്ങളായും മാറുന്ന ഈ ചിത്രം വളരെ ശ്രദ്ധാപൂർവം പ്രദർശനം നോക്കിക്കണ്ട നമ്മുടെ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹമാകുകയും ചെയ്തു. ലോക പുനർ നിർമ്മാണ സമ്മേളനത്തിൽ പ്രധാന അതിഥിയായി പങ്കെടുത്ത മുഖ്യമന്ത്രിയും ഐക്യരാഷ്ട്ര സംഘടനയുടെ അന്നത്തെ ദുരന്തലഘൂകരണ വിഭാഗം അദ്ധ്യക്ഷനുമായ ഡോ. മുരളി തുമ്മാരുക്കുടിയും ആ നിമിഷം അഭിമാനപൂർവം ഓർക്കും. കാരണം കേരളത്തിന്റെ മാതൃകയായ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കുള്ള മൗനമുത്തമാണ് ചിത്രത്തിലൂടെ സിദ്ധാർത്ഥ് നൽകിയത്.
കൊവിഡാനന്തര ലോകത്തിന്റെ വ്യതിരിക്ത കാഴ്ചകൾ സിദ്ധാർത്ഥിന്റെ ഉൾക്കണ്ണിൽ തെളിഞ്ഞ കാഴ്ചകളും അനുഭവങ്ങളായി മാറും, തീർച്ച. നെടുനീളൻ മാസ്കുകൾ തുന്നിത്തീർക്കുന്ന തയ്യൽക്കാരൻ, മരണം, ജീവിതം, ഒറ്റപ്പെടൽ, വീർപ്പുമുട്ടൽ, അതിജീവനക്കഥകൾ ഇവയ്ക്കൊപ്പം വ്യാപരിക്കുന്ന ചിത്രകാരന്റെ യാത്രയും അനുപമം. അക്രിലിക് പെയിന്റിംഗ് സങ്കേതങ്ങളിൽ നിന്നും ഇങ്ക് മീഡിയത്തിലേക്കുള്ള സിദ്ധാർത്ഥിന്റെ സംക്രമണയാത്രകൾ സാർത്ഥകമായി മാറുന്നു എന്നതിന്റെ ദൃഷ്ടാന്തമായി മറ്റു ചിത്രങ്ങളുമുണ്ട്. ഏറ്റവും മനോഹര രചനകളിൽ ഒന്നായി എനിക്ക് തോന്നിയ ചിത്രമാണ് ഡെസേർട്ട് സഫാരി. കുത്തനെയുള്ള വളവുകളും തിരിവുകളും നിറഞ്ഞ മരുഭൂമിയിലെ മലമടക്കുകളിലേക്കു കയറുന്ന ജീപ്പുകളുടെ പശ്ചാത്തലത്തിൽ എണ്ണമറ്റ കുന്നുകളെ നാം കാണുന്നു. നിഴലും നിലാവും ചുഴികളും മലരികളും മലമടക്കുകളെ എത്രമേൽ ചാരുതയാർന്ന അപൂർവ ചിത്രങ്ങളാക്കി മനസിൽ അവശേഷിപ്പിക്കുന്നു.
(രാജ്യം പത്മശ്രീ നൽകി ആദരിച്ച ആർക്കിടെക്ടാണ് ലേഖകൻ.
ഫോൺ:9847061414)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |