കണ്ണൂർ: സ്കൂൾ തുറക്കുംമുമ്പ് നൂറോളം സൈക്കിളുകളുടെ നിർമ്മാണം പൂർത്തിയാക്കാനുള്ള തിരക്കിലാണ് പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. ഇവ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്യണം. പുത്തൻ സൈക്കിളല്ല. പഴയവ ശേഖരിച്ച് കേടായ ഭാഗങ്ങൾ മാറ്റിയും മിനുക്കു പണികൾ നടത്തിയും പുത്തനാക്കുകയാണ് ഇവർ.
സ്‌കൂളിൽ എസ്.പി.സി സംഘടിപ്പിച്ച സമ്മർ ക്യാമ്പിലാണ് ആശയം ഉരുത്തിരിഞ്ഞത്. പത്രങ്ങളിലും നവമാദ്ധ്യമങ്ങളിലും പഴയ സൈക്കിളുകൾ ആവശ്യമുണ്ടെന്ന് അറിയിപ്പ് നൽകി. ഒരാഴ്ചക്കകം കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് നൂറോളം പേർ പ്രതികരിച്ചു. മത്സ്യ വ്യാപാരി റഹിം മൂരിക്കൊവ്വൽ സൗജന്യമായി വിട്ടുകൊടുത്ത പിക്കപ്പ് വാനിൽ സൈക്കിളുകൾ ശേഖരിച്ചു.
#രക്ഷകനായി പ്രേമരാജ്
റിപ്പയറിങ്ങിനും പെയിന്റിംഗിനും പയ്യന്നൂരെയും പരിസരങ്ങളിലെയും മെക്കാനിക്കുകളെയും സൈക്കിൾ കടക്കാരെയും സമീപിച്ചെങ്കിലും പലരും തയ്യാറായില്ല.
അപ്പോഴാണ് 30 വർഷത്തിലേറെ ഈ ജോലി ചെയ്തു പരിചയമുള്ള ഒ.കെ പ്രേമരാജ് മുന്നോട്ട് വന്നത്. പ്രേമരാജുമൊത്ത് 88 കേഡറ്റുകൾ രാപ്പകൽ കഷ്ടപ്പെട്ടു. രണ്ടാഴ്ച കൊണ്ട് നൂറ് പഴയ സൈക്കിളുകൾ പുത്തൻ പോലാക്കി. ഉപകരണങ്ങളും പെയിന്റും മറ്റും വാങ്ങാൻ രണ്ടു ലക്ഷത്തോളം രൂപ ചെലവായി. ഉദാരമതികളിൽ നിന്ന് ഈ തുക കണ്ടെത്താമെന്നാണ് എസ്.പി.സി ഇൻചാർജ് സി വി രാജുവും കേഡറ്റുകളും പ്രതീക്ഷിക്കുന്നത്.
ഒന്നുമുതൽ പതിനൊന്ന് വരെയുള്ള ക്ളാസുകളിൽ സൈക്കിൾ ആവശ്യമുള്ള വിദ്യാർത്ഥികളെ ക്ലാസ് ടീച്ചർമാർ മുഖേന കണ്ടെത്തും. സമീപ പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ വാർഡ് കൗൺസിലർമാരുടെ സഹായത്തോടെയും കണ്ടെത്തും. സ്കൂൾ തുറക്കും മുമ്പ് വിതരണം ചെയ്യും.
സി .വി രാജു
-എസ്.പി.സി ഇൻചാർജ്,
കണ്ടങ്കാളി ഷേണായി സ്മാരക
ഗവ.ഹയർ സെക്കൻഡറി സ്കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |