തിരുവനന്തപുരം : കെ.പി.സി.സി ഓഫിസിൽ ഇന്നലെ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ കെ.എസ്.യു ഭാരവാഹികൾ ചേരി തിരിഞ്ഞ് തമ്മിൽ തല്ലി. എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. പ്രായപരിധി പിന്നിട്ടവരും വിവാഹം കഴിഞ്ഞവരുമായ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി.
വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഇതിൽ കുറച്ച് പേർ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവൻ പേരെയും പുറത്താക്കാത്തതെന്തെന്ന ചോദ്യമാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളിൽ ചിലർ എക്സിക്യൂട്ടിവ് യോഗത്തിൽ ഉന്നയിച്ചത്. എന്നാൽ , ഇക്കാര്യത്തിൽ എൻ.എസ്.യു.ഐ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മറുപടി നൽകി.
ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞ് എ ഗ്രൂപ്പുകാരനായ ആലപ്പുഴയിൽ നിന്നുള്ള നേതാവ് സംസാരിച്ചപ്പോൾ തൃശൂരിൽ നിന്നുള്ള കെ.സി.വേണുഗോപാൽ പക്ഷക്കാരനായ ഭാരവാഹിയും മലപ്പുറത്തുനിന്നുള്ള സുധാകരൻ പക്ഷക്കാരനും പ്രകോപിതരായി . ഇതോടെ ചേരി തിരിഞ്ഞ് അടി ആരംഭിച്ചു. പിന്നാലെ ഇവരെല്ലാം പുറത്തേക്ക് വന്നു. കെ.പി.സി.സി നേതാക്കൾ ഭാരവാഹികളെ അനുനയിപ്പിക്കാൻ
ശ്രമിച്ചെങ്കിലും ഫലപ്പെട്ടില്ല. ഒച്ചപ്പാടും ആക്രോശവും നീണ്ടുനിന്നതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവർ വരെ ഓടിക്കൂടി.. എ.ഐ ഗ്രൂപ്പുകൾ ഒരു ഭാഗത്തും കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി.സതീശൻ പക്ഷങ്ങൾ മറുഭാഗത്തും ചേരി തിരിഞ്ഞാണ് അടിച്ചത്.കെ.എസ്.യു പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങൾ സംഘടനയ്ക്കകത്തുണ്ട്.
വാർത്തകൾ അടിസ്ഥാനരഹിതം:
കെ.എസ്.യു
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിക്കിടെ നേതാക്കൾ തമ്മിൽ സംഘർഷമുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംഘടനാപരമായ കാര്യങ്ങളെ കുറിച്ചും തുടർ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ആരോഗ്യപരമായ ചർച്ചകളാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |