തിരുവനന്തപുരം: വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ ഓഫീസുകളിൽ രണ്ടു ദിവസങ്ങളിലായി നടന്ന മിന്നൽ പരിശോധനകളുടെ റിപ്പോർട്ട് ലാൻഡ് റവന്യു കമ്മിഷണർക്ക് കൈമാറി. ശനിയാഴ്ച നടന്ന പരിശോധനയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. 71 ഓഫീസുകളിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് 41 റിപ്പോർട്ടുകളാണ് കൈമാറിയത്.
ഗുരുതരമായ കുറ്റങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. ജീവനക്കാരുടെ പതിവ് ജോലികളിലെ വീഴ്ചകളും ഫയൽ നീക്കത്തിലെ കാലതാമസമടക്കമുള്ള പോരായ്മകളുമാണ് കണ്ടെത്തിയത്. തൃശൂർ മുണ്ടൂർ മേഖലയിൽ റവന്യു മന്ത്രി കെ.രാജന്റെ നേതൃത്വത്തിലായിരുന്നു വില്ലേജ് ഓഫീസ് പരിശോധന.
ലാൻഡ് റവന്യു കമ്മിഷണർ അന്വേഷണ റിപ്പോർട്ടുകളുടെ സൂക്ഷ്മ പരിശോധന നടത്തിയശേഷം വകുപ്പ് മന്ത്രിക്ക് വിശദ റിപ്പോർട്ട് നൽകും. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ റവന്യു ഓഫീസുകളെ അഴിമതി വിമുക്തമാക്കാനുള്ള നടപടികളെക്കുറിച്ച് സർവീസ് സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും.
സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെട്ട സംഘമാണ് തിരുവനന്തപുരം ജില്ലയിൽ പരിശോധന നടത്തിയത്. മറ്റു ജില്ലകളിൽ 11 ഡെപ്യൂട്ടി കളക്ടർമാരുടെയും മൂന്ന് സീനിയർ സൂപ്രണ്ടുമാരുടെയും നേതൃത്വത്തിൽ 14 ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. മിന്നൽ പരിശോധനകൾ തുടരും. പ്രതിമാസ ഓഡിറ്റിംഗ് കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |