പ്രമാടം : ഇത് കൊതിയൂറും മാമ്പഴക്കാലമാണെങ്കിലും ആർത്തിയോടെ വാങ്ങി കഴിക്കാൻ വരട്ടെ, വിപണിയിൽ ലഭിക്കുന്നത് അത്രനല്ലതൊന്നുമല്ല. കാർബൈഡ് പകരുന്ന ശോഭയുമായി വിപണിയിൽ മാമ്പഴം ആരെയും ആകർഷിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പാകമാകാത്ത മാങ്ങ, ആരോഗ്യത്തിന് ഹാനികരമായ കാർബൈഡ് വിതറിയാണ് വേഗത്തിൽ പഴുപ്പിക്കുന്നത്. കാർബൈഡ് പ്രയോഗത്തിൽ നല്ല മഞ്ഞനിറമാകുന്ന മാങ്ങ ആരെയും കൊതിപ്പിക്കും. വിപണിയിൽ നിന്ന് വാങ്ങുന്ന മാമ്പഴങ്ങൾക്ക് മധുരമില്ലെന്നും പഴകിയതാണെന്നുമൊക്കെയുള്ള പരാതികൾ വ്യാപകമാണ്. മനുഷ്യശരീരത്തിന് ഹാനികരമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുകൾ പലതുണ്ടെങ്കിലും കൊള്ളലാഭം ലക്ഷ്യമിടുന്നവർ ഇതൊക്കെ മറക്കുകയാണ്.
കാർബൈഡ് പ്രയോഗം
പച്ചമാങ്ങ വേഗത്തിൽ നിറമുള്ളതാക്കി മാറ്റാനാണ് കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത്. മാങ്ങ അട്ടിയിട്ടശേഷം ഇതിന് താഴെയായി പൊടി നിക്ഷേപിച്ച് അടച്ചുവെച്ചാൽ ഒരുദിവസംകൊണ്ട് തൊലി മഞ്ഞനിറമുള്ളതായി മാറും. ഇത്തരം മാങ്ങയ്ക്ക് മധുരം ഉണ്ടാകാറില്ല. ഉൾഭാഗം പഴുത്തിട്ടുമുണ്ടാകില്ല. പകരം അഴുകിയിരിക്കും. തൊലിക്ക് നല്ല മഞ്ഞനിറം കാണുമ്പോൾ ഉപഭോക്താവ് മാങ്ങ വാങ്ങുകയും ചെയ്യും. കാർബൈഡ് കലർത്തുമ്പോഴുണ്ടാകുന്ന അസറ്റലിൻ എന്ന വാതകത്തിന്റെ പ്രവർത്തനഫലമായാണ് മാങ്ങ വേഗത്തിൽ നിറംവയ്ക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മാങ്ങകൾ വാഹനത്തിൽ നിറച്ചശേഷമാണ് കാർബൈഡ് വിതറുക. വാഹനം കേരളത്തിൽ എത്തുമ്പോഴേക്കും പച്ചമാങ്ങ പഴുത്തിരിക്കും. ഇത്തരം മാമ്പഴം ജ്യൂസുകളാക്കിയും വിറ്റഴിക്കുന്നുണ്ട്.
80 രൂപ മുടക്കി നേടുന്ന കൊള്ളലാഭം
ഒരു കിലോ കാർബൈഡ് പൊടി 80 രൂപയ്ക്ക് ലഭിക്കുമെന്നതിനാൽ കച്ചവടം ലാഭകരമാകും. ചില്ലറ വ്യാപാരികൾ അറിഞ്ഞുകൊണ്ടുള്ള വിഷ പ്രയോഗമല്ലെങ്കിലും ഇത്തരം മാമ്പഴം വിപണിയിലെത്തിക്കുമ്പോൾ വില്പനക്കാരും കുറ്റക്കാരാകും.
പരാതികൾ ഏറെയുണ്ടെങ്കിലും ഭക്ഷ്യസുരക്ഷ വകുപ്പോ ആരോഗ്യവകുപ്പോ കാര്യമായ പരിശോധന നടത്തുന്നില്ല.
രാധാകൃഷ്ണൻ, പൊതുപ്രവർത്തകൻ
മാമ്പഴം വില : 3 കിലോ 100 രൂപ
1.മാമ്പഴം എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന്,
2.പരാതിപ്പെട്ടാലും പരിശോധനയില്ല,
3.വഴിയോര സ്റ്റാളുകളിൽ കാർബൈഡ് മാങ്ങകൾ.കാർബൈഡിന്റെ പ്രയോഗം 1954ലെ മായം ചേർക്കൽ നിരോധന നിയമപ്രകാരം നിരോധിച്ചതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |