റാഞ്ചി:കോൺഗ്രസ് ജനാധിപത്യം, ഭരണഘടന, ഇന്ത്യയിലെ 140 കോടി ജനങ്ങൾ എന്നിവർക്കൊപ്പമാണോ അതോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണോ എന്ന് തീരുമാനിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ റാഞ്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിന്തുണയ്ക്കുന്നതിൽ കോൺഗ്രസ് ഇപ്പോഴും വിമുഖത കാട്ടുന്ന പശ്ചാത്തലത്തിലായിരുന്നു കേജ്‌രിവാളിന്റെ പ്രതികരണം. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു കേജ്‌രിവാൾ.
കേന്ദ്ര ഓർഡിനൻസിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് കേജ്‌രിവാൾ സോറനുമായി കൂടിക്കാഴ്‌ച നടത്തിയത്. പോരാട്ടത്തിൽ എല്ലാ പിന്തുണയും നല്കുന്നതായി സോറൻ കേജ്‌രിവാളിനെ അറിയിച്ചു.കേന്ദ്രത്തിന്റെ ഓർഡിനൻസ് രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കെതിരായ ആക്രമണമാണെന്ന് സോറൻ പ്രതികരിച്ചു.ഇത് സർക്കാരിനെതിരെ മാത്രമല്ല, ജനങ്ങൾക്ക് എതിരെയുള്ള ആക്രമണമാണ്. പാർട്ടിക്കുള്ളിൽ ഈ വിഷയത്തിൽ ആഴത്തിലുള്ള ചർച്ച നടത്തുമെന്നും ജനാധിപത്യപരമായി എങ്ങനെ മുന്നോട്ടു പോകണം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 23നാണ് കേജ്‌രിവാൾ പിന്തുണ തേടിയുള്ള യാത്ര ആരംഭിച്ചത്. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എൻ.സി.പി നേതാവ് ശരദ് പവാർ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എന്നിവരെ കേജ്‌രിവാൾ അതാത് സംസ്ഥാനങ്ങളിലെത്തി കണ്ടിരുന്നു. സി.പി.എം ദേശീയ ആസ്ഥാനത്തെത്തി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കേജ്‌രിവാൾ ചർച്ച നടത്തിയിരുന്നു. ഓർഡിനൻസിനെതിരായ നീക്കങ്ങൾക്ക് യെച്ചൂരി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |