ഒഡീഷയിലെ ബാലസോറിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യമിപ്പോഴും. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടം നടന്നത് ജൂൺ രണ്ട് വെള്ളിയാഴ്ചയായിരുന്നു. ഇതുപോലെ രാജ്യം ഞെട്ടിത്തരിച്ച പല ട്രെയിൻ അപകടങ്ങളും സംഭവിച്ചത് വെള്ളിയാഴ്ചയാണ് എന്നുള്ള അമ്പരപ്പിക്കുന്ന വസ്‌തുതയുമുണ്ട്.
ഒഡീഷ, വെള്ളിയാഴ്ച, അതേ ട്രെയിൻ
കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട കോറമാണ്ഡൽ എക്‌സ്‌പ്രസ് 14 വർഷങ്ങൾക്ക് മുമ്പ് ഇതേ പോലൊരു വെള്ളിയാഴ്ച അപകടത്തിൽ പെട്ടു. അതും ഒഡീഷയിൽ വച്ച്. 2009 ഫെബ്രുവരി 13ന് ഒരു വെള്ളിയാഴ്ച രാത്രി ഏഴിനും എട്ടിനും ഇടയിലായിരുന്നു അപകടം. ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മാറുന്നതിനിടെ ചെന്നൈ-കോറമാണ്ഡൽ എക്‌സ്‌പ്രസിന്റെ 13 ബോഗികൾ പാളംതെറ്റുകയായിരുന്നു. എൻജിൻ മറ്റൊരു ട്രാക്കിലേയ്ക്കും തെന്നിമാറി. രാത്രി 7.30നും 7.40നും ഇടയിലായിരുന്നു സംഭവം. അപകടത്തിൽ 16 പേരാണ് മരിച്ചത്.
പെരുമൺ ദുരന്തം
കേരളത്തിൽ 1988ലുണ്ടായ പെരുമൺ ദുരന്തത്തിൽ അപകടത്തിൽപ്പെട്ട ട്രെയിൻ അഷ്ടമുടി കായലിൽ വീണത് ജൂലായ് എട്ട് വെള്ളിയാഴ്ചയായിരുന്നു. ഐലന്റ് എക്‌സ്‌പ്രസിന്റെ ഒമ്പത് ബോഗികൾ പകൽ 12.56ന് അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം ഇന്നും അജ്ഞാതമാണ്. 105 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.
കടലുണ്ടി
2001 ജൂൺ 22 നായിരുന്നു കടലുണ്ടി ട്രെയിൻ അപകടം. അതും ഒരു വെള്ളിയാഴ്ച. വൈകിട്ട് 5:10ന്, കോഴിക്കോട്ടുനിന്ന് 4:45ന് പുറപ്പെട്ട മംഗളൂരു- ചെന്നൈ എക്സ്പ്രസ് കടലുണ്ടിപ്പാലത്തിന് മുകളില്‍നിന്ന് പാളം തെറ്റി പുഴയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ 52 മരിക്കുകയും 222 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
1902 സെപ്റ്റംബർ 12 വെള്ളിയാഴ്ച. അന്നാണ് ബോംബെ - മദ്രാസ് മെയിൽ പാളം തെറ്റിയത്. 1956 നവംബർ 23ന് മദ്രാസ് (ചെന്നൈ) - തൂത്തുകുടി എക്‌സ്‌പ്രസ് നദിയിലേക്ക് മറിഞ്ഞതും വെള്ളിയാഴ്‌ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |