തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ എ ഐ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. രാവിലെ എട്ട് മണിമുതലാണ് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ആരംഭിച്ചത്. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുന്നത്. ഇന്നലെ വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിംഗ് പൂർത്തിയായിരുന്നു. ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കും.
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി 12 വയസിന് താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. നാലു വയസിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം. കുട്ടികൾക്ക് ഇരുചക്രവാഹന യാത്ര അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം.
ക്യാമറകൾ ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്കു മാത്രമാണ് ഇളവ്.
അപ്പീൽ നൽകാം
പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയ്ക്കാണ് നൽകേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീൽ നൽകുന്നതിന് രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ സംവിധാനവും ഒരുങ്ങും. ദിവസവും 25,000 നോട്ടിസ് വീതമാകും അയയ്ക്കുക. പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്‌കരിക്കും. തപാൽ വഴിയാകും നിയമലംഘനം അറിയിക്കുക. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐ.ഡി തുടങ്ങിയവ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ ഇല്ലാത്തതുകൊണ്ടാണ് എസ്.എം.എസ് അയയ്ക്കാനാകാത്തത്.
ഏഴ് കുറ്റങ്ങൾക്ക് പിഴ
1.ഹെൽമെറ്റ് ധരിക്കാതിരിക്കൽ (₹500)
2.സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ (₹500)
3.മൊബൈൽഫോൺ ഉപയോഗം (₹ 2000)
4.റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ (₹1000)
5.ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര (₹1000)
6. അമിതവേഗം (₹1500)
7.അപകടകരമായ പാർക്കിംഗ് (₹250)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |