ന്യൂഡൽഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നടത്തുന്ന സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗുസ്തിതാരങ്ങളായ ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും വ്യക്തമാക്കി. ശനിയാഴ്ച രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള രണ്ടാംഘട്ട ചർച്ചയ്ക്കുശേഷം സമരം പിൻവലിച്ചെന്ന റിപ്പോർട്ടുകൾ താരങ്ങൾതള്ളി. ഇവർ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചെന്ന വാർത്ത പ്രചരിച്ചത്.
നീതികിട്ടാൻ ജോലി തടസമാണെങ്കിൽ ജോലി രാജിവയ്ക്കാനും മടിയില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. ജോലി കാണിച്ച് പേടിപ്പിക്കരുതെന്നും താരം കൂട്ടിച്ചേർത്തു. സമരം തുടരുന്നതിനിടെ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് കായിക താരത്തിന്റെ പ്രതികരണം. സമരത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി. അടിയന്തര ജോലികൾ തീർക്കാനാണ് ഓഫീസിലെത്തിയതെന്നും തുടർ പ്രതിഷേധ പരിപാടികളെക്കുറിച്ച് ആലോചിക്കുകയാണെന്നും സാക്ഷി മാലിക്ക് പറഞ്ഞു. റെയിൽവേയിൽ സ്‌പെഷ്യൽ ഡ്യൂട്ടി (സ്‌പോർട്സ്) ഓഫീസർ തസ്തികയിലാണ് സാക്ഷി മാലിക്ക്.
ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി തസ്തികയിലാണ് ബജ്റംഗും വിനേഷും. ഏറെ ദിവസങ്ങൾക്കുശേഷമാണ് ഇന്ന് വടക്കൻ റെയിൽവേ ആസ്ഥാനത്തെ ഓഫീസിലെത്തിയത്. ശനിയാഴ്ച രാത്രി 11ന് അമിത് ഷായുടെ വസതിയിൽ ആരംഭിച്ച യോഗം ഒരു മണിക്കൂറിലധികം നീണ്ടു. ബജ്റംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവർത്ഥ് കഠിയാൻ എന്നിവരാണ് പങ്കെടുത്തത്. ബ്രിജ് ഭൂഷണെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയും ഉണ്ടാകണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്നാണ് അമിത് ഷാ പ്രതികരിച്ചത് . നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അമിത് ഷാ പറഞ്ഞു. പ്രതിയെ അറസ്റ്റുചെയ്യുന്നതിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് അവർ മന്ത്രിയെ ധരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |