ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനു മുന്നിലൂടെയുള്ള ഗതാഗതം പൂർണമായി പുന:സ്ഥാപിച്ചു. ഞായറാഴ്‌ച രാത്രി ഒരു ഭാഗത്തേക്കുള്ള ട്രാക്കുകൾ തുറന്നു കൊടുത്തിരുന്നു. ഇന്നലെ രാവിലെ മുതൽ ഇതുഭാഗത്തേക്കും എക്‌സ്‌പ്രസ് വണ്ടികൾ അടക്കം വേഗ നിയന്ത്രണത്തോടെ കടന്നു പോയി.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ഞായറാഴ്ച രാത്രി ഒരു ചരക്കു ട്രെയിൻ ആദ്യമായി കടന്നു പോയത്. അപകടം നടന്ന് 51 മണിക്കൂറിന് ശേഷം രണ്ട് പാതകളിലെയും സാധാരണ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചതായി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാജപ്രചാരണം
ബഹനാഗ ബസാർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ചില സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ വഴി വ്യാജ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഒഡീഷ പൊലീസ് പറഞ്ഞു. അപകടത്തിന് ചിലർ വർഗീയമായ നിറം നൽകി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന് പൊലീസിന്റെ പ്രസ്‌താവനയിൽ പറയുന്നു. ഇത്തരം പോസ്റ്റുകൾ ജനങ്ങൾ അവഗണിക്കണമെന്നും തെറ്റായ പോസ്റ്റുകളിലൂടെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |