ന്യൂഡൽഹി: കോൺഗ്രസിന്റെയും ഡി.എം.കെയുടെയും സി.പി.എമ്മിന്റെയും അഭ്യർത്ഥനയെ തുടർന്ന് ജൂൺ 12 ന് പറ്റ്നയിൽ നടത്താനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം മാറ്റിവച്ചു. യോഗം ഈ മാസം 23ന് സംഘടിപ്പിക്കാനാണ് ധാരണയെന്നും അറിയുന്നു.
രാഹുൽ ഗാന്ധി യു.എസിലായതും മറ്റും കണക്കിലെടുത്ത് യോഗം മാറ്റിവയ്‌ക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ മുഖ്യസംഘാടകനായ ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനോട് അഭ്യർത്ഥിച്ചിരുന്നു. മാറ്റിവയ്‌ക്കണമെന്ന ആവശ്യം ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ഉന്നയിച്ചിരുന്നു. മുൻ നിശ്‌യിച്ച ചില പരിപാടികളുള്ളതിനാൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അസൗകര്യം പ്രകടിപ്പിച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ നിരകൾക്കിടയിൽ ഐക്യം രൂപപ്പെടുത്താൻ ലക്ഷ്യമിട്ടാണ് യോഗം സംഘടിപ്പിക്കുന്നത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഇടതുപക്ഷം, തൃണമൂൽ, എൻ.സി.പി തുടങ്ങിയ കക്ഷികളുടെ നേതാക്കളെ പ്രത്യേകം കണ്ട് ചർച്ച നടത്തിയ നിതീഷ് കുമാറാണ് യോഗത്തിനായി മുൻകൈയെടുത്തത്. 20ഒാളം പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴിൽ അണി നിരത്താനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |