SignIn
Kerala Kaumudi Online
Friday, 26 April 2024 9.40 PM IST

സൗദിയിൽ ഇറാൻ എംബസി വീണ്ടും തുറന്നു  മഞ്ഞുരുകിയത് ഏഴു വർഷത്തിന് ശേഷം 

iran-embassy-riyadh
IRAN EMBASSY RIYADH

റിയാദ് : ഏഴുവർഷത്തിന് ശേഷം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വീണ്ടും എംബസി തുറന്ന് ഇറാൻ. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് എംബസി പ്രവ‌ർത്തനമാരംഭിച്ചത്. അലി റിസ ഇനായത്ത് ആണ് സൗദിയിലെ പുതിയ ഇറാൻ അംബാസഡർ. എന്നാൽ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ എംബസി തുറക്കുന്ന കാര്യത്തെക്കുറിച്ചു സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനിലേക്ക് സൗദി അംബാസഡറെ നിയമിക്കുന്നത് സംബന്ധിച്ചും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ഹജ്ജ് തീർത്ഥാടകർക്ക് വേണ്ട സൗകര്യം ഒരുക്കുകയാണ് എംബസിയുടെ ആദ്യ ദൗത്യം. ജിദ്ദയിലെ കോൺസുലേറ്റ് ഇന്ന് തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസിർ കനാനി പ്രസ്താവനയിൽ അറിയിച്ചു. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ (ഒ.ഐ.സി) പ്രതിനിധിയെയും ഇന്ന് നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനിലെ തങ്ങളുടെ എംബസിയും മാഷാദിലെ കോൺസുലേറ്റും ആക്രമിക്കപ്പെട്ടതിനെ തുടർന്നു 2016ൽ ഇറാനുമായുള്ള ബന്ധം സൗദി അവസാനിപ്പിച്ചിരുന്നു. മാർച്ചിൽ ചൈനയുടെ മദ്ധ്യസ്ഥതയിലാണ് ഏഴു വർഷം നീണ്ട ശത്രുത അവസാനിപ്പിച്ച് ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ഇരുരാജ്യങ്ങളും കരാറായത്. ചൈന പ്രസിഡന്റ് ഷി ചിൻപിംഗിന്റെ മദ്ധ്യസ്ഥതയിലായിരുന്നു മദ്ധ്യപൂർവദേശത്തെ വൻശക്തികളായ ഇറാനും സൗദിയും സംഘർഷം അവസാനിപ്പിക്കാനുള്ള കരാറിനു രൂപം നൽകിയത്. ഷിയാ പുരോഹിതൻ നിമ്ർ അൽ നിമ്‍റിനെ 2016ൽ സൗദി വധശിക്ഷയ്ക്കു വിധേയനാക്കിയതിനെ തുടർന്നാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്.

നിമ്ർ അൽ നിമ്‍റിന്റെ വധത്തിനു പിന്നാലെ ടെഹ്റാനിലെ സൗദി എംബസിയും മഷാദിലെ കോൺസുലേറ്റും ആക്രമിക്കപ്പട്ടിരുന്നു. എന്നാൽ ചൈനയിൽ 2023 മാർച്ച് 10ന് ഇരുരാജ്യങ്ങളും തമ്മിൽ അനുനയ ഉടമ്പടിയിൽ ഒപ്പുവച്ചു വീണ്ടും സൗഹൃദത്തിലാവുകയായിരുന്നു. ഇതിനു പിന്നാലെ എംബസി തുറക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അനുനയ ഉടമ്പടിയിൽ ഒപ്പുവച്ചതിനു പിന്നാലെ ഇറാന്റെ സഖ്യരാജ്യമായ സിറിയയുമായുള്ള ബന്ധം സൗദി പുനരാരംഭിക്കുകയും യെമനിൽ സമാധാനശ്രമങ്ങളുമായി മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.

യു.എസിന് അതൃപ്തി

ഇറാനും സൗദിയും തമ്മിൽ ബന്ധം പുനസ്ഥാപിച്ചതിൽ അമേരിക്കക്ക് കടുത്ത അതൃപ്തിയുണ്ട്. ഇറാനെ ഒറ്റപ്പെടുത്തണമെന്ന് എപ്പോഴും വാദിക്കുന്നവരാണ് അമേരിക്കയും ഇസ്രായേലും. എന്നാൽ ചൈനയുടെ നീക്കമാണ് സൗദിയുടെ മനംമാറ്റത്തിന് കാരണം. സൗദി ചൈനയുമായി അടുക്കുന്നു എന്ന വ്യക്തമായ സൂചനകളും പുറത്തുവന്നുകഴിഞ്ഞു. പശ്ചിമേഷ്യയിലെ എല്ലാ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാനാണ് സൗദിയുടെ തീരുമാനം. യമനിലെ ഹൂതികളുമായുള്ള യുദ്ധം അവസാനിപ്പിച്ചതും ഖത്തർ ഉപരോധത്തിൽ നിന്ന് പിന്മാറിയതും സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദുമായി വീണ്ടും ഐക്യത്തിലെത്തിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. ചൈന, റഷ്യ, ഇറാൻ എന്നിവരുൾപ്പെടുന്ന ചേരിയിലേക്ക് സൗദി എത്തിയത് അമേരിക്കയെ ആശ്ചര്യപ്പെടുത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.