കീവ്: യുക്രെയിനിലെ സപോറിഷ്യ ആണവ നിലയത്തിന് സമീപമുള്ള നോവ കഖോവ്ക അണക്കെട്ട് തകർന്നു. സംഭവത്തെ തുടർന്ന് പ്രദേശത്തെ 16,000 പേരെ ഒഴിപ്പിച്ചു. റഷ്യൻ സൈന്യം സ്‌ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയിന്റെ ആരോപണം. എന്നാൽ ഡാം തകർത്തത് യുക്രെയിനാണെന്ന് റഷ്യ തിരിച്ചടിച്ചു.
. യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയാണ് ഡാം തകർത്തെന്ന വിവരം ഇന്നലെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഡാം തകരുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നു. വെള്ളം ഇരച്ചുപാഞ്ഞ് പുറത്തേക്ക് ഒഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള ഡാം നിപ്രോ നദിക്കു കുറുകെ 1956ൽ സോവിയറ്റ് യൂണിയന്റെ കാലത്താണ് നിർമിച്ചത്. ഡാമിലെ ജലം ദക്ഷിണ യുക്രെയിന്റെ ജനവാസമേഖലയിലേക്ക് ക്രമാതീതമായ അളവിൽ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് പ്രദേശത്തെ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചത്. കരുതിക്കൂട്ടിയുള്ള പരിസ്ഥിതിയുടെ സർവനാശമാണ് റഷ്യ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് യുക്രെയിൻ ആരോപിച്ചു.
റഷ്യക്ക് തിരിച്ചടി നൽകാനായി കീവ് ഒരുങ്ങിക്കഴിഞ്ഞെന്നും യുക്രെയിന്റെ കരസേന ബാക്മുത് ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധമന്ത്രി ഒലെക്സാണ്ടർ സിർസ്‌കി പറഞ്ഞു. റഷ്യൻ ഭീകരരാണ് ഇതിന് പിന്നിലെന്ന് സെലെൻസ്‌കി വിമർശിച്ചു. 'കഖോവ്ക ജലവൈദ്യുത നിലയത്തിന്റെ അണക്കെട്ടിന്റെ നാശം, യുക്രെയിന്റെ എല്ലാ കോണുകളിൽ നിന്നും റഷ്യക്കാരെ പുറത്താക്കണമെന്ന സത്യം ലോകത്തിന് മുന്നിൽ അരക്കിട്ടുറപ്പിക്കുന്നതാണ്. യുക്രെയിന്റെ മണ്ണ് ഒരിഞ്ച് പോലും അവർക്ക് വിട്ടുനൽകില്ല. അവർ അത് ഭീകരതയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുക. വെള്ളമോ മിസൈലുകളോ മറ്റെന്തെങ്കിലുമോ കൊണ്ട് യുക്രെയിനെ തടയാൻ തീവ്രവാദികൾക്ക് കഴിയില്ല. ഞാൻ ദേശീയ സുരക്ഷാപ്രതിരോധ കൗൺസിൽ വിളിച്ചുകൂട്ടിയിട്ടുണ്ട്,' സെലെൻസ്‌കി പറഞ്ഞു. ഡാമിലെ വെള്ളം ഒഴുകിപ്പോകുന്നത് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന അപകട മുന്നറിയിപ്പ് യുക്രെയിൻ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |