നെയ്യാറ്റിൻകര: ഉദിയൻകുളങ്ങര എത്തിയാൽ ദുർഗന്ധം കാരണം മൂക്കുപൊത്തേണ്ട ഗതികേടിലാണ്. തിരുവനന്തപുരം-കളിയിക്കാവിള ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹന യാത്രികർക്കാണ് ഉദിയൻകുളങ്ങര കടന്നുപോകുന്നതിനിടയിലുള്ള ഈ ദുർവിധി.
റോഡ് മുഴുവനും കുറ്റികാട് വിഴുങ്ങി സമീപത്തെ കലിങ്ക് തകർന്ന് അപകടങ്ങളുടെ തുടർക്കഥയാണിവിടം. പരാതികൾ നിരവധി ലഭിച്ചിട്ടും അനങ്ങാപ്പാറനയത്തിലാണ് ചെങ്കൽ പഞ്ചായത്ത് അധികൃതരും ദേശീയപാത അതോറിറ്റിയും.
മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയോരമായ ഉദിയൻകുളങ്ങരയ്ക്കും കൊറ്റാമത്തിനും ഇടയിലുള്ള കൊടും വളവും ഇരുഭാഗത്തുനിന്ന് വന്നിറങ്ങുന്ന ഇറക്കവും വന്നുചേരുന്ന സ്ഥലത്താണ് വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഈ പ്രദേശം ദുർവിധിയായിമാറിക്കൊണ്ടിരിക്കുന്നത്.
ഇവിടെ കാടുകയറി മൂടിയ പ്രദേശമായതിനാൽ അറവുശാലകളിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ഈ സ്ഥലം ലക്ഷ്യമാക്കി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ സൈഡുകൾ മുഴുവൻ കാടായി മറിയതിനാൽ മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ റോഡിന്റെ ഇരുഭാഗത്തുള്ള കുറ്റിക്കാടുകളിൽ നിന്ന് എടുത്തുചാടുന്നതും ബൈക്ക് യാത്രികരുടെ ജീവനു ഭീഷണിയായിട്ടുണ്ട്.
ഒന്നരവർഷത്തിനു മുമ്പ് ഏതോ അജ്ഞാത വാഹനം രാത്രിയിൽ ഇടിച്ച് ദേശീയപാതയ്ക്ക് കുറുകെ ഉണ്ടായിരുന്ന തോടിന്റെ കലുങ്ക് തകർത്തെറിഞ്ഞിരുന്നു. ആ ഭാഗവും കാടുമൂടിയതിനാൽ കലുങ്ക് തകർന്നത് അറിയാതെ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ വലിയവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഈ തോട്ടിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇത് ചെങ്കൽ പഞ്ചായത്ത് അധികൃതരെയും ദേശീയപാത അതോറിട്ടിയെയും അറിയിച്ചെങ്കിലും നാളിതുവരെ ഇവിടെവന്ന് തിരിഞ്ഞുനോക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
അപകടങ്ങൾ തുടർക്കഥയാകുന്നു
നിരവധി സ്‌കൂൾ കോളേജുകൾ സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്തേക്ക് കടന്നു പോകുന്നതിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഈ പാതയാണ്. പകൽ സമയത്തുപോലും കാൽനടക്കാർക്ക് സഞ്ചരിക്കാൻ കഴിയാതെ നായ്ക്കളെ ഭയന്ന് വാഹനങ്ങളെ ആശ്രയിച്ചാണ് ഇതിലൂടെ കടന്നു പോകുന്നത്. നൂറുകണക്കിന് കുടുംബങ്ങൾ റോഡിന്റെ ഇരുഭാഗത്തുമായി താമസമുണ്ട്. രാത്രികാലങ്ങളിൽ ഇവിടെ തെരുവ് വിളക്കുകളുടെ അഭാവത്താൽ മാലിന്യം ഉപേക്ഷിക്കുന്നതും റോഡിന്റെ സൈഡുകളിൽ കാടുകയറിയത് വെട്ടിനിരത്താത്തതിനാലും ഈ ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയായി മാറുന്നു.
കലുങ്ക് അടക്കമുള്ളവ പുനർനിർമ്മിക്കണം
ചെങ്കൽ കൊല്ലയിൽ ഇരു പഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് മഴക്കാല ശുചീകരണം പോലും നടത്താൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മത്സ്യ മാംസാവശിഷ്ടങ്ങളടക്കം ഇവിടെ കിടന്നു ചീഞ്ഞഴുകുന്നതിനാൽ പ്രദേശം വൻ ദുർഗന്ധവും രോഗ ഭീതിയിലുമാണ്. ശാശ്വതമായ പരിഹാരം കണ്ട് തുടർച്ചയായി അപകടമുണ്ടാകുന്ന ഈ സ്ഥലത്തെ തകർന്നുകിടക്കുന്ന കലിങ്ക് അടക്കമുള്ളവ പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |