ന്യൂഡൽഹി : ഗുസ്‌തി താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിനു പിന്നാലെ വ്യാജപ്രചാരണങ്ങളും ശക്തമായി. ഗുസ്‌തി ഫെഡറേഷൻ മേധാവി ബ്രിജ്ഭൂഷണിനെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരം പിന്നോട്ടുപോയെന്നാണ് ഇന്നലെ പ്രചരിച്ച വാർത്ത. ഇതു തള്ളി പെൺകുട്ടിയുടെ പിതാവ് തന്നെ മുന്നോട്ടുവന്നു.
ഷായുമായി നടന്ന ചർച്ചയ്‌ക്ക് ശേഷം സമരം മയപ്പെടുത്തിയെന്ന പ്രചാരണത്തിന് മറുപടിയുമായി താരങ്ങളും രംഗത്തെത്തി. സമരം തുടരുന്ന ഗുസ്തി താരങ്ങൾ കഴിഞ്ഞ ദിവസം മുതൽ വീണ്ടും ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതാണ് ഒത്തുതീർപ്പെന്ന തരത്തിൽ വ്യാഖ്യാനിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് മജിസ്ട്രേട്ടിന് മുന്നിൽ പുതിയ മൊഴി നൽകിയെന്നാണ് ഇന്നലെ വാർത്ത പ്രചരിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ ബ്രിജ്ഭൂഷണിനെതിരെ പോക്സോ ചുമത്തി കേസെടുത്തിരിക്കെ, അയാളെ വെള്ളപൂശാനാണ് വ്യാജ പ്രചാരണമെന്ന് കുടുംബം ആരോപിച്ചു. ഇതിൽ തളരില്ലെന്നും നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം പറഞ്ഞു.
വെള്ളിയാഴ്ച മാർച്ചില്ല
ഗുസ്‌തി താരങ്ങളുമായി അമിത് ഷാ ചർച്ച നടത്തിയ സാഹചര്യത്തിൽ വെള്ളിയാഴ്ച നടത്താനിരുന്ന ജന്തർ മന്ദർ മാർച്ച് ഭാരതീയ കിസാൻ യൂണിയൻ മാറ്റിവച്ചു. ചർച്ചയുടെ തുടർഫലങ്ങൾ അറിഞ്ഞ ശേഷം അടുത്ത സമരപരിപാടി തീരുമാനിക്കുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
മൊഴിയെടുത്ത് പൊലീസ്
അതിനിടെ, ബ്രിജ്ഭൂഷണിന്റെ ഉത്തർപ്രദേശ് ഗോണ്ടയിലെ വീട്ടിലെത്തി ഡ്രൈവർ അടക്കം സഹായികളുടെ മൊഴി ഡൽഹി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. നാല് ഗുസ്‌തി ഫെഡറേഷൻ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തെന്ന് വിവരമുണ്ട്.
അമിത് ഷായുമായി ഒരു ഒത്തുതീർപ്പും ഉണ്ടാക്കിയിട്ടില്ല. സമരം അവസാനിപ്പിച്ചുട്ടുമില്ല. ചർച്ചയെ കുറിച്ച് പുറത്തുപറയരുതെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, അവിടെ നിന്നാണ് വിവരം ചോർന്നത്
- ബജ്‌റംഗ് പുനിയ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |