2ഗവ. മെഡി. കോളേജുകളിലെ 11 പി.ജി സീറ്റും കുറച്ചു
തിരുവനന്തപുരം: : നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 450 എം.ബി.ബി.എസ് സീറ്റുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ വ്യവസ്ഥകൾ പ്രകാരമുള്ള അദ്ധ്യാപകരെ ഉടനടി നിയമിക്കുന്നതിന് ആരോഗ്യ സർവകലാശാല നിർദ്ദേശം നൽകി.
നാല് കോളേജുകളിലും പ്രൊഫസർ, അസോ.പ്രൊഫസർ, ജൂനിയർ റസിഡന്റ് കാറ്റഗറികളിൽ കുറവുണ്ടെന്നാണ് കമ്മിഷൻ കണ്ടെത്തിയത്. ഇതേത്തുടർന്ന് ഗോകുലം, ജൂബിലി, കാരക്കോണം കോളേജുകളുടെ അംഗീകാരം പിൻവലിക്കുകയും, തിരുവനന്തപുരം എസ്.യു.ടിയുടെ 100 സീറ്റ് പകുതിയാക്കുകയും ചെയ്തു. സ്ഥിരം അദ്ധ്യാപകരെ നിയമിക്കുകയും അവരുടെ ഹാജർ ആധാർ, ബയോമെട്രിക് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റുകയും വേണമെന്നാണ് കമ്മിഷന്റെ നിർദ്ദേശം. സ്ഥിരം അദ്ധ്യാപകർ തുടരുന്നതായി ഉറപ്പാക്കാനാണിത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കമ്മിഷൻ കോളേജുകൾക്ക് നോട്ടീസ് നൽകിയിരുന്നത്. കുറവുകൾ പരിഹരിച്ചതായ റിപ്പോർട്ട് യൂണിവേഴ്സിററിക്ക് നൽകാൻ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ നിർദ്ദേശിച്ചു. 14ന് ഡൽഹിയിൽ കമ്മിഷൻ യോഗത്തിൽ, കമ്മിഷനംഗം കൂടിയായ അദ്ദേഹം കോളേജുകൾക്ക് അംഗീകാരം തിരികെ നൽകണമെന്ന് ശുപാർശ ചെയ്യും.
രണ്ട് ഗവ. മെഡിക്കൽ കോളേജുകളിലെ 11 പി.ജി സീറ്റുകളും ദേശീയ മെഡിക്കൽ കമ്മിഷൻ വെട്ടിക്കുറച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജി-7, പരിയാരത്ത് എമർജൻസി മെഡിസിൻ- 2 ഓർത്തോപീഡിക്സ് 2 സീറ്റുകളാണ് കുറച്ചത്. അദ്ധ്യാപകരുടെ കുറവ് പരിഹരിക്കാൻ സ്ഥിരം നിയമനം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി കോളേജ് പ്രിൻസിപ്പൽമാർ യോഗത്തിൽ അറിയിച്ചു. സ്വാശ്രയ കോളേജുകളുടെ പ്രിൻസിപ്പൽമാർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |