ന്യൂഡൽഹി: ദേശീയ കായിക മന്ത്രി അനുരാഗ് താക്കൂറിന് മുന്നിൽ പുതിയ അഞ്ച് നിബന്ധനകൾ വച്ച് ഗുസ്തിതാരങ്ങൾ. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണിനെതിരെയുള്ള സമരം നയിക്കുന്ന ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരാണ് ഇന്നു രാവിലെ താക്കൂറുമായി ചർച്ച നടത്തിയത്. മന്ത്രിയുടെ വസതിയിലായിരുന്നു ചർച്ച.
ഗുസ്തി ഫെഡറേഷനിലേയ്ക്ക് സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും ഒരു വനിതയെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കണമെന്നുമാണ് ഗുസ്തിതാരങ്ങളുടെ പ്രധാന ആവശ്യം. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തേയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുതെന്നും താരങ്ങൾ ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് മന്ത്രി ഇന്നലെ രാത്രി ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ മാസം പാർലമെന്റ് ഉദ്ഘാടന സമയത്ത് ഗുസ്തി താരങ്ങൾ നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് ഫയൽ ചെയ്ത കേസ് ഒഴിവാക്കണമെന്നും ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |